പ്രതീകാത്മക ചിത്രം
വ്യാജ പ്രചാരണത്തിനെതിരേ പട്ടികജാതി ക്ഷേമസമിതി
എരുമപ്പെട്ടി: വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകന്റെ മർദനത്തിനിരയായ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കെതിരേ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പട്ടികജാതി ക്ഷേമസമിതി അറിയിച്ചു. താഴെവീണ പേനയുടെ മൂടിയെടുക്കാൻ ഡസ്കിന് മുകളിലൂടെ ശ്രമിച്ചതാണ് അധ്യാപകനെ പ്രകോപിപ്പിച്ചതും വിദ്യാർഥിയെ ക്രൂരമായി മർദിക്കാനും മോശംവാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുവാനും ഇടയാക്കിയത്. എന്നാൽ താൻ കാഴ്ചശക്തിയില്ലാത്തവനാണെന്നും കുട്ടി ഡസ്കിൽ കയറിയിരുന്നതാണ് അടിക്കാൻ കാരണമെന്നും പറഞ്ഞ് അധ്യാപകൻ സാമൂഹികമാധ്യമങ്ങളിൽ വീഡിയോ ചെയ്തിരുന്നു.
തുടർന്നാണ് സംഭവത്തിന്റെ യഥാർഥ വസ്തുതകൾ മനസിലാക്കാതെ കുട്ടിക്കും കുടുംബത്തിനുമെതിരേ സോഷ്യൽമീഡിയയിലൂടെ മോശമായ രീതിയിൽ പ്രചാരണം നടത്തുന്നത്. ഇത് കുട്ടിക്കും കുടുംബത്തിനും മാനസിക പ്രയാസമുണ്ടാക്കുന്നതായി പട്ടികജാതിക്ഷേമസമിതി പറഞ്ഞു. കുട്ടിയെ അധിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പികെഎസ് വരവൂർ ലോക്കൽ കമ്മിറ്റി മുന്നറിയിപ്പുനൽകി.
കുട്ടിക്ക് മാനസികാഘാതമുണ്ടാക്കുന്ന രീതിയിൽ പ്രചരണം നടത്തുന്നവർക്കെതിരേ ശക്തമായി ഇടപെടുമെന്ന് പികെഎസ് വള്ളത്തോൾ ഏരിയ കമ്മിറ്റി സെക്രട്ടറി എം.ആർ. രതിമോഹൻ, ഏരിയ കമ്മിറ്റി അംഗം പി. കെ. യശോദ മണി എന്നിവർ വ്യക്തമാക്കി.