ഇരുമ്പുഷീറ്റ് തെന്നിമാറി കോൺക്രീറ്റ് മിശ്രിതം മണ്ണിലേക്ക് ഒഴുകിയപ്പോൾ.
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടിയിൽ നിർമിച്ചുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിന്റെ തൂൺ നിർമാണത്തിനിടെ ഇരുമ്പുഷീറ്റ് തെന്നിമാറി കോൺക്രീറ്റ് മിശ്രിതം പുറത്തേക്ക് ഒഴുകിയതായി പരാതി. കൊരട്ടി ജംഗ്ഷനിൽ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. തൂൺ നിർമാണത്തിനായി കെട്ടിപ്പൊക്കിയ ഇരുമ്പുകമ്പികൾക്കു ചുറ്റും സ്ഥാപിച്ചിരുന്ന ഇരുമ്പ് ഷീറ്റുകൾ വഴുതിമാറിയതോടെയാണ് ഉള്ളിലേ ക്കു നിറച്ചുകൊണ്ടിരുന്ന കോൺക്രീറ്റ് മിശ്രിതം പുറത്തേക്ക് ഒഴുകിയത്. സംഭവം ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ ക്ഷണനേരംകൊണ്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് പുറത്തേക്കൊഴുകിയ കോൺക്രീറ്റ് മിശ്രിതം മൂടിയതായും നാട്ടുകാർ ആരോപിച്ചു.
പാലത്തിന്റെ തൂണുകൾ നിർമിക്കുന്നതിനായി റെഡിമിക്സ് കോൺക്രീറ്റ് വാഹനങ്ങളിൽ എത്തിച്ച ശേഷം ജെസിബിയുടെ ബക്കറ്റിലേക്കൊഴിച്ച് ഉയർത്തിയാണു തൂണിനുള്ളിലേക്ക് നിറച്ചിരുന്നത്. പിന്നീട് വൈബ്രേറ്റർ ഉപയോഗിച്ച് കോൺക്രീറ്റ് ഉറപ്പിക്കുന്നതിനിടെയായിരുന്നു ഷീറ്റ് തെന്നി മാറിയത്. കോൺക്രീറ്റ് പമ്പിംഗ് മെഷീൻ ഉപയോഗിക്കേണ്ട സ്ഥലത്ത് ജെസിബി ബക്കറ്റ് ഉപയോഗിച്ച താണ് അപകടസാധ്യത വർധിപ്പിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ദേശീയപാത മേൽപ്പാല നിർമാണം പോലുള്ള പ്രധാന പദ്ധതികളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകളോ എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സ്ഥിരസാന്നിധ്യമോ ഇല്ലാതെയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഭാവിയിൽ ടൺ കണക്കിന് ഭാരമുള്ള വാഹനങ്ങൾ സഞ്ചരിക്കേണ്ട പാലത്തിന്റെ തൂണു കളുടെ നിർമാണത്തിലെ അശ്രദ്ധ ആശങ്ക വർധിപ്പിക്കുകയാണ്.
ഇതിനുമുമ്പും നിർമാണ സ്ഥലത്ത് അപകടസാധ്യതയുള്ള സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാർച്ച് എട്ടിന് മേൽപ്പാല തൂൺ നിർമാണത്തിനായി കെട്ടിപ്പൊക്കിയിരുന്ന വലിയ ഇരുമ്പുകമ്പിക്കൂട് ഉഗ്രശബ്ദത്തോടെ നിലംപൊത്തിയിരുന്നു. അന്ന് തൊ ഴിലാളികൾ സമീപത്തില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായിരുന്നു.