വിഴിഞ്ഞം: വെങ്ങാനൂരിൽ തീപിടിച്ച കാറിനുള്ളിൽ വെന്തുമരിച്ചത് കോട്ടയം തൊള്ളകം കാക്കനാട്ട് വീട്ടിൽ ടൈറ്റസ് കുര്യൻ തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം. പക്ഷെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടം ഏറ്റുവാങ്ങാനായി ബന്ധുക്കൾ ഇന്നലെയും എത്തിയില്ല.
പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്ത ശേഷം എത്താമെന്ന് വീട്ടുകാർ അറിയിച്ചതായി വിഴിഞ്ഞം പൊലിസ് പറയുന്നു. ഡിഎൻഎ ഫലം വരുന്നതിന് മുൻപ് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായിരുന്നു. ഡിക്ലറേഷൻ എഴുതി വാങ്ങിയ ശേഷംമൃതദേഹം കൈമാറാൻ രണ്ട് ദിവസം മുൻപ് പൊലിസ് സമ്മതിച്ചെങ്കിലും അന്നും ഏറ്റുവാങ്ങാൻ ആരുമെത്തിയിരുന്നില്ല.
മരണത്തിൽ മറ്റ് സംശയങ്ങൾ ഇല്ലെന്ന് ബന്ധുക്കൾ നേരത്തെ അറിയിച്ചിരുന്നെങ്കിലും വീട്ടിൽ നിന്ന് പിണങ്ങി കാറുമായി ഇറങ്ങിയ റിട്ട: എയർഫോഴ്സ് ഉദ്യോഗസ്ഥനായ ടൈറ്റസ് കുര്യന്റെ മരണം ആത്മഹത്യ ആകാമെന്നാണ് അധികൃതർ കരുതുന്നത്. സ്റ്റിയറിംഗിന് താഴെ നിന്ന് പെട്രോളിന്റെ അംശം ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ 31 ന് തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ടൈറ്റസ് കുര്യൻ ഓടിചിരുന്ന ആഡംബരകാർ വെങ്ങാനൂർ അയ്യൻകാളി സ്മാരക സ്കൂളിന് സമീപം വിഴിഞ്ഞം പള്ളിച്ചൽ റോഡിൽ കത്തിയമർന്നത്. നാട്ടുകാർ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ തീഗോളമായി മാറിയ കാറിനുള്ളിൽ അകപ്പെട്ട ടൈറ്റസ് കുര്യൻ തിരിച്ചറിയാൻ പറ്റാത്ത വിധം ചാരമായി മാറിയിരുന്നു.
സംഭവ ദിവസം ബന്ധുക്കൾ എത്തി ചില സൂചനകളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ മൃതദേഹാവശിഷ്ടം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.