മാനന്തവാടി: ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജില്ലയിൽ മാംസാവശ്യത്തിനുള്ള കന്നുകാലി വിപണി സജീവമാകുന്നു.
മാനന്തവാടി മേഖലയിൽ പെരുന്നാൾ ബലി കർമ്മങ്ങൾക്കും മാംസാവശ്യങ്ങൾക്കുമായി ലക്ഷണമൊത്തതും ഗുണമേൻമയുള്ളതുമായ പോത്തുകൾ മേഞ്ഞു നടക്കുന്ന കാഴ്ചയാണിപ്പോൾ കബനിയുടെ തീരങ്ങളിലുടനീളം.
തമിഴ്നാട് ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ നിന്ന് മൊത്തവിലയ്ക്ക് വാങ്ങിയ പോത്തുകളെയാണ് വ്യാപാരികൾ വലിയ തോതിൽ ജില്ലയിലെത്തിച്ചിരിക്കുന്നത്. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപ് തന്നെ കച്ചവടക്കാർ പോത്തുകളെ വാങ്ങി സൂക്ഷിക്കാറുണ്ട്.
നിലവിൽ കബനി നദിയുടെ തീരങ്ങളിലും സമീപത്തെ പുൽമേടുകളിലുമായി നൂറുകണക്കിന് പോത്തുകളാണ് മേഞ്ഞുനടക്കുന്നത്. പുഴയോരങ്ങളിലെ സമൃദ്ധമായ പുല്ലും വെള്ളവും ഇവയുടെ ആരോഗ്യവും തൂക്കവും വർധിപ്പിക്കാൻ സഹായിക്കുമെന്നതിനാലാണ് വ്യാപാരികൾ ഇവയെ ഇവിടങ്ങളിൽ സംരക്ഷിക്കുന്നത്.
കേരളത്തിലെ വലിയ വിപണികളിലൊന്നായ വയനാട്ടിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ കന്നുകാലികൾ എത്തുമെന്നാണ് സൂചന.
വിപണി സജീവമായതോടെ പെരുന്നാൾ പ്രമാണിച്ച് മാംസ വിലയിൽ മാറ്റമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. എന്നാൽ ആവശ്യത്തിന് സ്റ്റോക്കുള്ളതിനാൽ വില നിയന്ത്രണവിധേയമായിരിക്കുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.