ദേശീയപാത മുരിങ്ങൂർ - കോട്ടമുറി ഭാഗത്തെ സർവീസ് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്.
മുരിങ്ങൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച അശാസ്ത്രീയ കാനകൾമൂലം മുരിങ്ങൂർ കോട്ടമുറി ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി. ഹൈവേയിലെ മഴവെള്ളം സർവീസ് റോഡിലേക്കും സമീപത്തെ വീടുകളിലേക്കും കച്ചവടസ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തിയ തോടെ പ്രദേശവാസികൾ ദുരിതത്തിലായി. ഇന്നലെ പുലർച്ചെയും തുടർന്ന് രാവിലെ പത്തോടെയും പെയ്ത തോരാമഴയിലാണു വെള്ളക്കെട്ട് രൂപപ്പെട്ടത്.
ദേശീയപാതയുടെ ഇരുഭാഗത്തുനിന്നുമുള്ള മഴവെള്ളം ഒരിടത്തേക്കു കേന്ദ്രീകരി ക്കുന്ന രീതിയിലാണ് കാനകൾ നിർമിച്ചിരിക്കുന്നതെന്നാണു പ്രദേശവാസികളുടെ ആരോപണം. പുതുതായി നിർമിച്ച കാനകളുടെ ജലനിരപ്പ് കൃത്യമല്ലാത്തതും കാന കളിൽ മണ്ണടിഞ്ഞുകൂടിയതും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനു തടസമായി. ഭൂമിയുടെ സ്വാഭാവിക ചരിവും ഭൂനിരപ്പ് പരിഗണിക്കാതെയുള്ള നിർമാണവും എവിടേക്കാണു മഴവെള്ളം ഒഴുക്കിക്കളയേണ്ടതെന്നതിൽ ദീർഘവീക്ഷണമില്ലാത്തതു മാണ് പ്രശ്നത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു.
മഴശക്തമായതോടെ അടിപ്പാതയുടെ കവാടവും സർവീസ് റോഡും വെള്ളത്തിനടിയിലായി. തുടർന്ന് മഴവെള്ളം സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറി. പ്രദേശവാസി കൾക്കൊപ്പം ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാരും വെള്ളക്കെട്ട് മൂലം പ്രയാസപ്പെടുകയാണ്.
ഒരു മാസം മുമ്പും സമാനമായ രീതിയിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ജനപ്രതിനിധി കളും നാട്ടുകാരും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചിരുന്നു. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ ശാശ്വത പരിഹാരമുണ്ടായിട്ടില്ല.
കാനകളിൽ അടിഞ്ഞുകൂടിയ മണ്ണ് പൂർണമായും നീക്കംചെയ്ത് മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ മഴ ശക്തമാകുന്നതോടെ കൂടുതൽ കുടുംബങ്ങളും സ്ഥാപനങ്ങളും ദുരിതത്തിലാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
Tags : NattuVishesham DistrictNews