കല്ലേലിയിലെ സ്കൂൾ മുറ്റത്ത് കഴിഞ്ഞയിടെ കാട്ടാന എത്തിയപ്പോൾ. (ഫയൽചിത്രം)
ജനവാസ മേഖലകളിൽ കടുവയും കാട്ടാനയും കാട്ടുപോത്തും പുലിയും വിഹരിക്കുമ്പോൾ കേരളത്തിൽ വനവിസ്തൃതി കൂടിയിട്ടുണ്ടെന്ന വനംവകുപ്പിന്റെ കണക്കുകൾ കേട്ട് നെറ്റിചുളിക്കുകയാണ് മലയോര ജനത. പത്തനംതിട്ട ജില്ലയിൽ മാത്രം ഭൂപ്രദേശത്തിന്റെ 52 ശതമാനത്തോളം വനമാണെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, പച്ചപ്പിന്റെ വിസ്തൃതി രേഖകളിൽ വർധിക്കുമ്പോഴും വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളിലേക്കു വിരൽചൂണ്ടപ്പെടുന്നത് വനമേഖലയിലെ മലഞ്ചെരിവുകളിലും നദീതീരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന തേക്ക് യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ ഏകവിളത്തോട്ടങ്ങൾ കാടിന്റെ പച്ചപ്പിനപ്പുറം അതിന്റെ ആവാസവ്യവസ്ഥാ സാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങളുയർത്തുന്നു...
വന്യമൃഗഭീതി രൂക്ഷമായ ജില്ലയിലെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര ...
കാടിറങ്ങും ഭീതി -1
കോന്നി: രാപകലില്ലാതെ നാടിറങ്ങുന്ന കാട്ടാനകൾ അച്ചൻകോവിൽ വനമേഖലയോടു ചേർന്നുള്ള കല്ലേലി നിവാസികളുടെ ഉറക്കംകെടുത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. പ്രദേശവാസികൾക്കു പ്രതീക്ഷകൾക്കു പകരം മുഖത്ത് ഭീതി മാത്രമാണ് നിഴലിക്കുന്നത്. പ്രദേശത്തെ പ്രധാന വിദ്യാലയമായ കല്ലേലി ജിജെഎം യുപി സ്കൂളിന്റെ മുറ്റത്തുപോലും കാട്ടാനക്കൂട്ടം വിഹരിക്കുകയാണ്.ഏതാനും മാസങ്ങൾക്കു മുൻപ് സ്കൂളിന്റെ വലിയ ഇരുമ്പു ഗേറ്റ് തകർത്താണ് കാട്ടാനകൾ കോമ്പൗണ്ടിലേക്കു കടന്നുകയറിയത്. സംഭവം പുലർച്ചെയായതിനാൽ സ്കൂളിൽ ജീവനക്കാരോ വിദ്യാർഥികളോ ഉണ്ടായിരുന്നില്ല. വലിയൊരു ദുരന്തമാണ് അന്ന് തലനാരിഴയ്ക്ക് ഒഴിവായത്. കഴിഞ്ഞ രണ്ടു വർഷമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ പരിസരത്തും കല്ലേലി ഹാരിസൺ എസ്റ്റേറ്റിലെ ലയങ്ങൾക്കു സമീപവും പതിവായി ആനകൾ തമ്പടിക്കുകയാണ്.
വഴിനടക്കാൻപോലും ഭയന്ന്, ആനകളെകണ്ട് പേടിച്ചോടുന്നതിനിടെ വീണു പരിക്കേറ്റവർ നിരവധിയാണ്. കുഞ്ഞുങ്ങളെ സ്കൂളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. വനമേഖലയിലൂടെ യാത്ര ചെയ്യേണ്ടതിനാൽ പുറത്തേക്കു പോകുന്നവർ മടങ്ങിവരുന്നതുവരെ വീട്ടിലുള്ളവർക്ക് ഉള്ളിൽ ആധിയാണ്. കൃഷികൾ പൂർണമായി ഉപേക്ഷിച്ചിരിക്കുകയാണ് ഏറെപ്പേരും. പ്ലാവിൽ ഒരു ചക്ക വിരിയാൻപോലും സമ്മതിക്കാത്ത സാഹചര്യമാെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഇടപെടലും അമിക്കസ് ക്യൂറി സന്ദർശനവും
പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ജനകീയ സമിതി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയേത്തുടർന്ന് ഹൈക്കോടതി വിഷയത്തിൽ നേരിട്ട് ഇടപെട്ടിരുന്നു. കോടതി നിയോഗിച്ച അമിക്ക്സ് ക്യൂറി സംഘം കഴിഞ്ഞയിടെ കല്ലേലിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അച്ചകോവിൽ വനപാത, കല്ലേലി - കൊക്കാത്തോട് റോഡ്, കല്ലേലി ജംഗ്ഷൻ, കടിയാർ, കുളത്തുമൺ തുടങ്ങിയ മേഖലകൾ സന്ദർശിച്ച സംഘം, ദുരിതബാധിതരായ നാട്ടുകാരിൽനിന്നും തോട്ടം തൊഴിലാളികളിൽനിന്നും മൊഴിയെടുക്കുകയും പരാതികൾ ശേഖരിക്കുകയും ചെയ്തു.
പരിഹാര മാർഗങ്ങൾ നിർദേശിക്കും; നടപടിയില്ല
തോട്ടം ലയങ്ങൾക്കു സമീപം തമ്പടിക്കുന്ന ആനകൾ അവിടെനിന്നാണ് വളരെ എളുപ്പത്തിൽ ജനവാസ മേഖലകളിലേക്കും സ്കൂൾ വളപ്പിലേക്കും ഇറങ്ങുന്നത്. വന്യമൃഗങ്ങളെ തുരത്താൻ ശാശ്വതവും അടിയന്തരവുമായ സുരക്ഷാ സംവിധാനങ്ങൾ വനംവകുപ്പ് ഒരുക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
കാട്ടാന വരുത്തിയ കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം കർഷകർക്ക് ഉടൻ ലഭ്യമാക്കണമെന്ന ആവശ്യവും നിലനിൽക്കുന്നു.
വൈകുന്നേരം ആറു കഴിഞ്ഞാൽ റോഡിൽ കാട്ടാനകൾ എത്തും . കോന്നിയിൽനിന്നും കൊക്കാത്തോടിനുള്ള രാത്രി യാത്ര ഏറെ അപകടം നിറഞ്ഞതായിട്ടുണ്ട്. പകൽപോലും യാതൊരു മടിയുമില്ലാതെ റോഡ് മുറിച്ചു കടക്കുന്ന കാട്ടാനകളെ കല്ലേലി പാതയിൽ കാണാനാകും. കാടിറങ്ങുന്ന വന്യമൃഗങ്ങൾ ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. പുലിയും കടുവയും ജനവാസ മേഖലകളിൽ പ്രശ്നക്കാരായി മാറിയിട്ടുണ്ട്.
ഇതിനൊപ്പം കുരങ്ങ്, മലയണ്ണാൻ പന്നി, മയിൽ തുടങ്ങി കാർഷിക മേഖലയ്ക്ക് വെല്ലുവിളിയായി നിരവധി വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലുണ്ട്.
കുളത്തുമണ്ണിൽ പകൽവെളിച്ചത്തിലും കാട്ടാന
കലഞ്ഞൂർ: കാട്ടാന ശല്യത്തിനു പരിഹാര നടപടികൾ വേഗത്തിലുണ്ടാകുമെന്ന ഉറപ്പുകൾ ലംഘിക്കപ്പെടുന്നു. പകൽപോലും പുറത്തിറങ്ങാനാകാതെ കുളത്തുമൺ നിവാസികൾ. ഒന്നര വർഷത്തിലേറെയായി സ്ഥിരമായ കാട്ടാന ശല്യം അനുഭവപ്പെടുന്ന കുളത്തുമൺ പ്രദേശത്ത് ശാശ്വത പരിഹാര നടപടി തേടി കഴിഞ്ഞയാഴ്ച പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. നാട്ടുകാർ വനപാലകരെ തടഞ്ഞുവയ്ക്കുന്ന സ്ഥിതി വരെയുണ്ടായി. അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചതെങ്കിലും കാട്ടാനകൾ സ്വൈരവിഹാരം തുടർന്നു.
കഴിഞ്ഞദിവസവും കാട്ടാന നിരവധി പ്രദേശങ്ങളിൽ കൃഷിനാശം ഉണ്ടാക്കിയതായി പ്രദേശവാസികൾ പറഞ്ഞു. കുളത്തുമൺ തെക്കേക്കര സഹ്യാദ്രിയിൽ വി.ഡി. വിജയന്റെ വാഴകൾ കൂട്ടത്തോടെ നശിപ്പിച്ചു. കുലച്ചതും കുലയ്ക്കാത്തതുമായ മുന്നൂറോളം വാഴകളാണ് നശിപ്പിച്ചത്. സംരക്ഷണഭിത്തി തകർത്താണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ കയറിയത്. മാങ്കോസ്റ്റിൻ, കമുക് എന്നിവയും നശിപ്പിച്ചു. നന്ത്യാട്ട് അന്പിളി വർഗീസിന്റെ പുരയിടത്തിലെ ഏത്തവാഴകളും നശിപ്പിച്ചു.
പ്രദേശത്ത് വനപാലകരുടെ പട്രോളിംഗ് ശക്തിപ്പെടുത്തുക, താത്കാലിക എയ്ഡ്പോസ്റ്റുകൾ, വനാതിർത്തിയിൽ താത്കാലിക ഫെൻസിംഗ് സംവിധാനം എന്നിവ ഏർപ്പെടുത്തുമെന്നായിരുന്നു തീരുമാനം. എന്നാൽ യാതൊന്നും നടപ്പായിട്ടില്ല.
Tags : Nattuvishesham DistrictNews DeepikaNews wild elephants