വരാക്കര: ആമ്പല്ലൂര്‍ - വരന്തരപ്പിള്ളി റോഡില്‍ വരാക്കര ക്ഷേത്രത്തിന് സമീപത്തെ കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് അപകടഭീഷണിയാകുന്നു. രണ്ടുദിവസം മുന്‍പാണ് പൊതുമരാമത്ത് റോഡിലെ കലുങ്കിന്റെ ഭിത്തിയുടെ ഒരുഭാഗം തോട്ടിലേക്ക് ഇടിഞ്ഞത്.
കാലപ്പഴക്കംചെന്ന സംരക്ഷണഭിത്തിയുടെ ബാക്കിയുള്ള ഭാഗം ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. റോഡിന് വീതികുറവുള്ള ഈ ഭാഗത്ത് കലുങ്ക് തകര്‍ന്നതോടെ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്ക്കാന് ഇടമില്ലാത്ത സ്ഥിതിയാണ്. സമീപത്തുള്ള സ്കൂളുകളിലുള്ള വിദ്യാര്‍ഥികള്‍ സൈക്കിളിലും നടന്നും ഇതുവഴിയാണ് പോകുന്നത്.
എതിര്ദിശകളില്നിന്നുവരുന്ന രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ ബുദ്ധിമുട്ടുള്ള വളവിലാണ് കലുങ്ക് തകര്‍ന്നിരിക്കുന്നത്.
കോടികള്‍ മുടക്കി റോഡ് നവീകരിച്ചപ്പോള്‍ കാലപ്പഴക്കംചെന്ന കലുങ്ക് പുതുക്കിപ്പണിയാന്‍ അധികൃതര്‍ തയാറാകാതിരുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് പറയുന്നു.
നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡിലെ അപകടമേഖലയായ ഈ ഭാഗത്ത് കലുങ്കിന്റെ ഭിത്തി തകര്‍ന്നുകിടന്നിട്ടും ബന്ധപ്പെട്ട അധികാരികള്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപമുണ്ട്.
കലുങ്കിന്റെ ഇരുവശത്തുമുള്ള സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതിനല്‍കി.
Tags : pilgrims in danger Nttuvishesham Distict news