കോഴിക്കോട്: കോഴിക്കോട്-കൊല്ലഗൽ ദേശീയ പാത (766) വികസനത്തെ അട്ടിമറിച്ച് കോഴിക്കോട് മുതൽ മുത്തങ്ങ വരെ ബൈപാസ് നിർദ്ദേശിച്ച് റൂട്ടിൽ മാറ്റം വരുത്താൻ നീക്കം നടക്കുന്നതായി ആരോപണം.
കോഴിക്കോട്-കൊല്ലഗൽ ദേശീയ പാത നാലുവരി പാതയാക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നു തവണ ടെൻഡർ വിളിച്ചിട്ടും നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. താമരശേരി, വയനാട് ചുരം, മീനങ്ങാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ബൈപാസ് നിർദേശവുമായി ദേശീയപാത നാലുവരി പാതയാക്കുന്നതിനുള്ള ഡിപിആർ തയാറാക്കാൻ മൂന്നു തവണ ടെൻഡർ നൽകിയിട്ടും നടപടിയാകാതെ കിടക്കുന്നത് ദേശീയപാതയുടെ റൂട്ട് തിരിച്ചു വിടുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നതായാണ് ആരോപണം.
കോഴിക്കോട് നിന്ന് മൈസൂർ വരെ നിലവിലുള്ള ദേശീയപാതയുടെ വികസനം തടസപ്പെടുത്തി ദേശീയപാത തിരിച്ചു വിടുന്നത് മൂലം ഈ രണ്ട് ജില്ലകളിലെയും പ്രധാന പട്ടണങ്ങായ കുന്നമംഗലം, കൊടുവള്ളി, താമരശേരി, ഈങ്ങാപ്പുഴ, അടിവാരം, ചുണ്ട, വൈത്തിരി, കൽപറ്റ എന്നിവിടങ്ങളിൽ ഉണ്ടാവുന്ന പ്രത്യാഘാതം വലുതാണ്. ഈ പട്ടണങ്ങൾ ഒഴിവാക്കി സമാന്തരമായി ദേശീയപാത മേപ്പാടി വഴി തിരിച്ചു വിടുന്നതിനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ദേശീയപാത നാലുവരിയാക്കുന്നതിനുള്ള ആദ്യ ടെൻഡർ ക്ഷണിച്ചത്. നേരത്തെയുള്ള അലൈൻമെന്റ് പുതുക്കൽ, മണ്ണ് പരിശോധന, ജിപിആർഎസ് സർവേ എന്നിവ നടത്തി ഡിപിആർ തയാറാക്കാനായിരുന്നു ടെൻഡർ ക്ഷണിച്ചത്. ഡൽഹി ആസ്ഥാനമായ സിവിൽ മന്ത്ര കരാർ കമ്പനി ടെൻഡർ നേടിയെങ്കിലും ഇത് കാൻസൽ ചെയ്ത് നാഷനൽ ഹൈവേ അതേറിറ്റി ഓഫ് ഇന്ത്യ വീണ്ടും ടെൻഡർ ക്ഷണിച്ചു.ആദ്യം ക്ഷണിച്ച ടെൻഡർ ഏറ്റെടുക്കാന്‍ ആളില്ലെന്ന് പറഞ്ഞാണ് റദ്ദാക്കിയത്.
Tags : nattu vishesham Kozhikode-Kollagal national highway