നീലേശ്വരം റെയിൽവേ സ്റ്റേഷനു സമീപം വെറുതേകിടക്കുന്ന റെയിൽവേ ഭൂമിയിൽ അടുക്കിവച്ച സ്ലീപ്പറുകൾക്കു മുകളിൽ കാടും പടർപ്പുകളും വന്നുമൂടിയ നിലയിൽ.
കാസർഗോഡ്/നീലേശ്വരം: മംഗളൂരു സ്റ്റേഷൻ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുത്തുമ്പോൾ കേരളത്തിന്റെ വടക്കേയറ്റത്ത് പുതിയ ടെർമിനൽ സ്റ്റേഷനുകളായി വികസിപ്പിക്കാൻ ഏറ്റവുമധികം സാധ്യതയുള്ളത് കുമ്പളയ്ക്കും നീലേശ്വരത്തിനുമാണ്. കുമ്പളയിൽ 40 ഏക്കറോളവും നീലേശ്വരത്ത് 26 ഏക്കറും ഭൂമിയാണ് റെയിൽവേ സ്റ്റേഷനുകളോടനുബന്ധിച്ച് റെയിൽവേയ്ക്ക് സ്വന്തമായുള്ളത്. രണ്ടിടങ്ങളിലും കൂടുതൽ ഭൂമി ഏറ്റെടുക്കാതെതന്നെ വികസന പ്രവർത്തനങ്ങൾ നടത്താനാകും.
സർവീസ് കഴിഞ്ഞെത്തുന്ന ട്രെയിനുകൾ നിർത്തിയിടുന്നതിനും അറ്റകുറ്റപണികൾ നടത്തുന്നതിനുമുള്ള പിറ്റ് ലൈനുകളും സ്റ്റേബിളിംഗ് ലൈനുകളും, എൻജിനുകളുടെ പരിശോധനയും അറ്റകുറ്റപണികളും നടത്താനുള്ള ലോക്കോ ഷെഡ്, വെള്ളം നിറയ്ക്കാനുള്ള സൗകര്യം, കൂടുതൽ പ്ലാറ്റ്ഫോമുകൾ, വൈദ്യുതി സബ് സ്റ്റേഷൻ സൗകര്യം എന്നിവയാണ് ടെർമിനൽ സ്റ്റേഷനുകളിൽ അത്യാവശ്യമായി വേണ്ടത്. ഇവ സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യം രണ്ടിടങ്ങളിലും ലഭ്യമാണ്. ഏതാനും ലൈനുകൾ വീതം രണ്ടിടങ്ങളിലും സ്ഥാപിക്കുകയുമാവാം. ഇതോടെ കേരളത്തിനകത്തു മാത്രം സർവീസ് നടത്തുന്ന ദക്ഷിണ റെയിൽവേയുടെ ട്രെയിനുകൾക്ക് ഈ രണ്ടിടങ്ങളിൽ എവിടെയെങ്കിലും യാത്ര അവസാനിപ്പിക്കാനാകും. ഇപ്പോൾ കണ്ണൂർ വരെ മാത്രം സർവീസ് നടത്തുന്ന ട്രെയിനുകളെയും നീലേശ്വരത്തേക്കോ കുമ്പളയിലേക്കോ നീട്ടാനാകും. ഉത്തരകേരളത്തിലേക്ക് കൂടുതൽ പാസഞ്ചർ, മെമു ട്രെയിനുകൾ അനുവദിക്കാനും കഴിയും.
കൂടുതൽ ട്രെയിനുകൾ നിർത്തിയിടാനും അറ്റകുറ്റപണികൾ നടത്താനും മംഗളൂരുവിൽ സ്ഥലസൗകര്യമില്ലെന്നതിന്റെ പേരിലാണ് കണ്ണൂർ വരെ ഓടുന്ന പല ട്രെയിനുകളും ഇതുവരെ കാസർഗോഡ് ജില്ലയിലേക്കു നീട്ടാതിരുന്നത്. യഥാർഥത്തിൽ മംഗളൂരു കേന്ദ്രമായ ലോബിയുടെ താത്പര്യക്കുറവും ഇതിന്റെ പിന്നിലുള്ള പ്രധാന കാരണമായിരുന്നു. ഇനി ദക്ഷിണ റെയിൽവേയുടെ ട്രെയിനുകൾ മംഗളൂരുവിലേക്കു നീട്ടാനും പുതിയ ട്രെയിനുകൾ തുടങ്ങാനും സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനമായ ബംഗളൂരുവിൽ നിന്നുള്ള പ്രത്യേക അനുമതി വേണ്ടിവരും. കുമ്പളയിലോ നീലേശ്വരത്തോ ടെർമിനൽ സ്റ്റേഷനുകൾ വന്നാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കി കൂടുതൽ ട്രെയിനുകൾ അനുവദിക്കാനാവും.
മംഗളൂരുവിന്റെ മാറ്റം നടപ്പായാലും നിലവിൽ മംഗളൂരു വരെ ഓടുന്ന പരശുറാമും മലബാറും മാവേലിയുമടക്കമുള്ള ട്രെയിനുകൾ ഇപ്പോഴത്തെ സ്ഥിതിയിൽ തന്നെ തുടരാനാണ് സാധ്യത. ഇവയും വന്ദേഭാരതുമടക്കമുള്ള ട്രെയിനുകൾ മംഗളൂരുവിൽനിന്ന് സർവീസ് നടത്തുന്നത് മൈസൂരു ഡിവിഷനും സൗത്ത് വെസ്റ്റേൺ റെയിൽവേക്കും ലാഭകരവുമാണ്. പുതിയ ട്രെയിനുകൾ അനുവദിക്കുന്ന കാര്യത്തിലാണ് പുതിയ ടെർമിനൽ സ്റ്റേഷനുകൾ പ്രയോജനപ്പെടുക.
മംഗളൂരുവിനെ വേർപെടുത്തുന്നത് തത്കാലം തിരിച്ചടിയായാലും ഭാവിയിൽ അത് കാസർഗോഡ് ജില്ലയുടെ സ്വന്തമായ റെയിൽവേ വികസനത്തിന് മുതൽക്കൂട്ടാക്കി മാറ്റാൻ കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാസർഗോഡിന്റെ അനുബന്ധമായി കുമ്പളയും കാഞ്ഞങ്ങാടിന്റെ അനുബന്ധമായി നീലേശ്വരവും ടെർമിനൽ സ്റ്റേഷനുകളായി മാറുമ്പോൾ രണ്ടിടങ്ങളിൽ നിന്നും കേരളത്തിന്റെയും രാജ്യത്തിന്റെയും മറ്റു ഭാഗങ്ങളിലേക്ക് ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതയാണ് തെളിഞ്ഞുവരിക. നിർദിഷ്ട കാഞ്ഞങ്ങാട്-കാണിയൂർ പാതയടക്കമുള്ള ഭാവി വികസനപ്രവർത്തനങ്ങൾക്ക് വേഗം വയ്പിക്കാനും ഇതുവഴി സാധിക്കും.
Tags : NattuVishesham DistrictNews