മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു. - ദീപിക
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് സംഘടനാരംഗത്ത് മാറ്റം വരുത്തുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനത്തിൽ ഇനിയും വ്യക്തത ഇല്ലെന്ന് സിഎംപി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ സി.പി. ജോൺ. സിഎംപി രൂപീകരണത്തിന്റെ 41-ാം വാർഷിക ദിനാചരണ പരിപാടി കണ്ണൂർ ജവഹർ ലൈബ്രറിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്താണ് മാറ്റം എന്നു പൊതുസമൂഹത്തിൽ പറയാൻ ഇനിയും സിപിഎം സംസ്ഥാന സെക്രട്ടറിക്കു കഴിയുന്നില്ലെന്നതിനൊപ്പം താൻ മാറുന്ന പ്രശ്നമില്ലെന്നുമാണ് അദ്ദേഹം തറപ്പിച്ചുപറയുന്നത്. പതിറ്റാണ്ടുകൾ അധികാരത്തിലിരുന്ന ബംഗാളിലും ത്രിപുരയിലും ഇന്ന് ബിജെപി മുഖ്യമന്ത്രിമാരാണ് ഇരിക്കുന്നത്. കേരളത്തെ ബംഗാളാക്കാൻ തങ്ങൾ സമ്മതിക്കില്ലെന്ന് സിപിഎം അണികൾ തീരുമാനിച്ചതിന്റെ പ്രതിഫലനമാണ് വി. കുഞ്ഞികൃഷ്ണന്റെയും ടി.കെ. ഗോവിന്ദന്റെയും തിളങ്ങുന്ന വിജയം. നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് സിപിഎമ്മിനെ സ്നേഹിക്കുന്നവർ തന്നെ പാർട്ടിയെ തോല്പിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സിക്രട്ടറി സി. എ. അജീർ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർക്ക് സ്വീകരണവും നൽകി.ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, സിപിഎം ജില്ലാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളി, വി.കെ. രവീന്ദ്രൻ, എ.നിസാർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Minister C.P. John