പ്രതീകാത്മക ചിത്രം
പുത്തൂർ: തോണിപ്പാറ റോഡിൽ ആനക്കുഴി സുവോളജിക്കൽ പാർക്കിനു സമീപം മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് നാലു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. സമീപത്തെ അങ്കണവാടിയുടെ പ്രവർത്തനം താത്കാലികമായി നിർത്തി. വാഴക്കാല കാർത്തു, കാട്ടിൽ ഉണ്ണി, പാറത്തോട്ടിൽ വർഗീസ്, മാകേത്ത് അനിൽ കുമാർ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചത്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കെ. രാജൻ എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തിങ്കളാഴ്ച രാത്രി പ്രദേശത്തെ കുന്നിൽനിന്ന് വലിയ ശബ്ദത്തോടെ മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. സുരക്ഷ കണക്കിലെടുത്താണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയത്.
പ്രദേശത്തെ സാഹചര്യം വിലയിരുത്തുന്നതിനായി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ജിയോളജിസ്റ്റിനും വനം, റവന്യൂ സോയിൽ സർവ്വേ വകുപ്പുകൾക്കും കളക്ടർ നിർദ്ദേശം നൽകി.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.