എരുമേലി ഓരുങ്കൽകടവിൽ കഴിഞ്ഞ ദിവസം പ്രളയത്തിൽ കട ഒഴുകിപ്പോയ ഭാഗത്ത് തറ കെട്ടാൻ കല്ലുകൾ ചേർത്തു വയ്ക്കുന്ന ലീലാമ്മ.
എരുമേലി: മണിമലയാറിലെ ഓരുങ്കൽകടവിലെ പാലത്തിന് അടുത്ത് 22 വർഷമായി പെട്ടിക്കട നടത്തുകയാണ് എരുമേലി കൊച്ചുതോട്ടം ലീലാമ്മ എന്ന വയോധിക. 2018 മുതൽ പല തവണ വെള്ളപ്പൊക്കം വന്ന് കട ഒഴുക്കി കൊണ്ടുപോയി. അപ്പോഴൊക്കെ മണിമലയാറിൽ ഒഴുകിപ്പോയ തന്റെ ഉപജീവനമാർഗത്തെ ഓർത്ത് ലീലാമ്മ വിലപിച്ചില്ല. പോയ സ്ഥലത്ത് അടുത്ത തറ കെട്ടിപ്പൊക്കാനുള്ള ശ്രമത്തിലായിരിക്കും ലീലാമ്മ.
ഇത്തവണയും കട ഒഴുകിപ്പോയ സ്ഥാനത്ത് ചെറിയ കല്ലുകൾ പെറുക്കി വച്ച് തറ കെട്ടുകയാണ് ലീലാമ്മ. രോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ ഉപജീവനത്തിനും പെട്ടിക്കടയല്ലാതെ മറ്റ് മാർഗമില്ല. ആറിന്റെ പുറമ്പോക്കിലാണ് കട. അനധികൃതമാണ് ഇതെന്ന് അറിയാമെങ്കിലും ജീവിതമാർഗത്തിന് വേണ്ടിയാണ് പുറമ്പോക്കിൽ കട നടത്തേണ്ടി വരുന്നതെന്ന് ലീലാമ്മ പറയുന്നു. നദിയിലെ കടവിൽ കുളിക്കാൻ ശബരിമല സീസണിൽ ദിവസവും അയ്യപ്പ ഭക്തർ എത്തും. ഭക്തർക്കും നാട്ടുകാർക്കും സോപ്പ്, ഷാമ്പു, എണ്ണ എന്നിവ വിറ്റ് കിട്ടുന്ന തുകയാണ് നിത്യച്ചെലവിന് ആശ്രയമാകുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Floods