പ്രതീകാത്മക ചിത്രം
കോന്നി: അയൽവാസികളായ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ കോന്നി പൊലിസ് പിടികൂടി. കോന്നി വെട്ടൂർ റേഡിയോ ജംഗ്ഷൻ ലക്ഷംവീട് ഉന്നതിയിൽ സിദ്ദിഖാണ് (35) പിടിയിലായത്.
ഇക്കഴിഞ്ഞ തിരുവോണ ദിനത്തിൽ രാത്രി ഒന്പതോടെ വെട്ടൂർ റേഡിയോ ജംഗ്ഷനിൽ കുട്ടികളുടെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെയായിരുന്നു ഇയാൾ അയൽവാസികളായ മൂന്നു പേരെ കൈയിലും തലയ്ക്കും മുഖത്തും വെട്ടി പരിക്കേല്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ പ്രഭാകരൻ, മനോജ് എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലും ദീപുവിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ശസ്ത്രക്രിയയ്ക്കു വിധേയരാക്കിയിരുന്നു. തുടർന്ന് ദീപുവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോന്നി പൊലിസ് ഒന്നാം പ്രതിയായ സുധീഷിനെ അറസ്റ്റ് ചെയ്തു.
ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ രണ്ടാംപ്രതി സിദ്ദിഖിനെയാണ് ഇപ്പോൾ കോന്നി പൊലിസ് പിടികൂടിയത്. സിദ്ദീഖ് പത്തനംതിട്ട പൊലിസ് സ്റ്റേഷനിലെ നാലു ക്രിമിനൽ കേസുകളിലും മലയാലപ്പുഴ, രാമപുരം , കോന്നി സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും പൊലിസ് പറഞ്ഞു.
കോന്നി സിഐ വി.എസ്. കിരൺ, എസ്എച്ച്ഒ മാരായ പ്രസൂൺ, പ്രശാന്ത്, അരുൺ, സിപിഒ വിഷ്ണു എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Tags : District News Nattuvishesham arrested