പത്തനംതിട്ട: വിവാഹപരസ്യം സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ തയാറാക്കി നൽകി സ്ത്രീകളെ വഞ്ചിച്ചു പണം തട്ടിയതിന് പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടിൽ വീട്ടിൽ അൻസാറിനെ (40) പത്തനംതിട്ട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ കേസ് രജിസ്റ്റർ ചെയ്ത് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു.
സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലെ സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോകൾ ഉപയോഗിച്ച് ഇയാൾ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും വിവാഹാലോചന സൈറ്റുകളിൽ പരസ്യം നൽകി സ്ത്രീകളെ വഞ്ചിച്ച് പണം തട്ടുകയുമായിരുന്നു രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽ നമ്പറുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അൻസാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മലപ്പുറം, മഞ്ചേരി പോലീസ് സ്റ്റേഷനുകളിലും സമാന കുറ്റകൃത്യത്തിന് അൻസാർ നേരത്തേ പിടിയിലായിട്ടുണ്ട്. പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ശ്രീജിത്ത്, എസ്ഐ ആർ. നിഥിൻ, എഎസ്ഐ വി.സി. സുരേഷ്, സിപിഒ ആർ. അരുൺ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.