മരട് അനീഷ്
മരട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് എന്നു വിളിക്കുന്ന മരട് പനക്കപ്പറമ്പിൽ ലൈൻ ആനക്കാട്ടിൽ വീട്ടിൽ അനീഷ് ആന്റണിയെ (40) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലായി രണ്ട് കൊലപാതകക്കേസുകളിലും, എട്ട് കൊലപാതകശ്രമക്കേസുകളിലും 17 അടിപിടി, 11കൂട്ടായ്മ കവർച്ച, അഞ്ച് ആംസ് ആക്ട്, ഒരു മയക്കുമരുന്ന് കേസ്, ഒരു ഭീഷണിപ്പെടുത്തി പണം അപഹരിക്കൽ തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് മരട് അനീഷ്.
മുൻപ് വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ ശിക്ഷ അനുഭവിച്ചിരുന്ന മരട് അനീഷ് ജയിലിൽ നിന്നിറങ്ങിയ ശേഷം തമിഴ്നാട് കോയമ്പത്തൂർ ചാവടി സ്റ്റേഷൻ പരിധിയിൽ സംഘം ചേർന്ന് കവർച്ച നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ നെടുമ്പാശേരി പൊലിസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്പായിൽ നിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ച കേസിൽ നെടുമ്പാശേരി പൊലിസ് ഇയാളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനൽ കേസുകളിൽ പ്രതിയായി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്നാണ് ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടുവിക്കുകയും പിന്നാലെ അസി.കമ്മീഷണർ കെ.ജെ. പീറ്ററിന്റെ മേൽനോട്ടത്തിൽ മരട് പൊലിസ് നെടുമ്പാശേരിയിൽ നിന്നും അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Tags : KAAPA Act