ആലപ്പുഴ: തിരുവമ്പാടി മേരി ജാക്വിലിൻ വധക്കേസിൽ ഒന്നും മൂന്നും പ്രതികളെ കോടതി വെറുതേവിട്ടു. ഒന്നാംപ്രതി പുന്നപ്ര തെക്ക് പണിക്കൻവെളി നജ്മൽ (അജ്മൽ–28), മൂന്നാംപ്രതി അവലൂക്കുന്ന് ചിറയിൽ സീനത്ത് ബീവി (48) എന്നിവരെയാണ് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതേവിട്ടത്. കേസിലെ രണ്ടാം പ്രതി മുംതാസ് വിചാരണയ്ക്കിടെ മരിച്ചു. 2019 മാർച്ച് 12നാണ് ആലപ്പുഴ തിരുവമ്പാടി ചക്കാലയിൽ വീടിനുള്ളിൽ മേരി ജാക്വിലിനെ (53) മരിച്ചനിലയിൽ കണ്ടെത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതമാണെന്നു തെളിഞ്ഞു. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. എന്നാൽ, തെളിവ് ഹാജരാക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. കൊല്ലപ്പെട്ട സ്ത്രീയുടെ ഫോണിൽ ഉപയോഗിച്ച സിംകാർഡ് ഒന്നാം പ്രതിയിൽനിന്ന് കണ്ടെത്തിയിരുന്നു. വിചാരണവേളയിൽ ഇത് തെളിയിക്കാനായില്ല.
വീട്ടുമുറ്റത്ത് കണ്ട കാൽപാദത്തിന്റെ അടയാളം, മുറിയിൽനിന്നു ലഭിച്ച തലമുടി, മദ്യം വാങ്ങിയതിന്റെ ബിൽ എന്നിവയടക്കം 39 രേഖകൾ കോടതിയിൽ ഹാജരാക്കി. കാൽപാദത്തിന്റെ പരിശോധന, സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ഐഎംഇഐ നമ്പർ കണ്ടെത്തിയ രീതി, കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ രേഖകൾ എന്നിവയിലെ പാകപ്പിഴകളും ശാസ്ത്രീയ തെളിവുകളുടെ അഭാവവുമാണ് പ്രതികൾ കുറ്റക്കാരല്ലെന്ന് നിരീക്ഷിക്കാൻ സഹായകമായത്.
കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി ഒന്നാംപ്രതി നജ്മലിനെയും മൂന്നാം പ്രതി സീനത്തിനെയും കുറ്റവിമുക്തരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. അംബികയും പ്രതികൾക്കായി അഡ്വ. ടി.ടി. സുധീഷും അഡ്വ. എസ്. ഗുൽസാറും ഹാജരായി.