പ്രതീകാത്മക ചിത്രം
ചാരുംമൂട്: കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മറ്റൊരു ദുരിതമാകുന്നു. നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന ആവശ്യം ശക്തമായി. വിളനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് നിലവിലുള്ള സങ്കീർണ നടപടിക്രമങ്ങൾ കർഷകർ ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് കർഷക സംഘടനകളും ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരം ലഭിക്കാൻ വില്ലേജ് ഓഫീസുകളിലും കൃഷിഭവനുകളിലും സമർപ്പിക്കേണ്ട ഡിജിറ്റൽ തെളിവുകൾ, ഉടമസ്ഥാവകാശ രേഖകൾ, പോക്കുവരവ് രേഖകൾ, ബാങ്ക് പാസ്ബുക്ക്, ഗസറ്റഡ് ഓഫീസർമാരുടെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സാധാരണക്കാരായ കർഷകർക്ക് വലിയ ഭാരമായി മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി ദിവസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയും സ്ഥലപരിശോധനയ്ക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതും പരിശോധനകളുടെ പേരിൽ നഷ്ടപരിഹാരം മാസങ്ങളോളം വൈകുന്നതും കർഷകരെ മാനസികമായി തളർത്തുന്നതായി കർഷക സംഘടനകൾ പറയുന്നു.
സഹകരണ ബാങ്കുകളിൽനിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത് കൃഷി ചെയ്തവരാണ് മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതത്തിലായത്. വിളനാശത്തെത്തുടർന്ന് വായ്പാ തിരിച്ചടവ് മുടങ്ങുകയും പലിശ വർധിക്കുകയും ജപ്തി നോട്ടീസുകൾ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം വേഗത്തിൽലഭിക്കാൻ നടപടിക്രമങ്ങൾ ലഘൂകരിക്കമെന്നാണ് കർഷകരും കർഷക സംഘടനകളും ആവശ്യപ്പെടുന്നത്.
അപേക്ഷാ നടപടികൾ പൂർണമായുംഏക ജാലക സംവിധാനത്തിലൂടെ ഓൺലൈനാക്കണമെന്നും ഉദ്യോഗസ്ഥരുടെ പരിശോധനയിലെ കാലതാമസം ഒഴിവാക്കി ആധാർ ബന്ധിപ്പി ച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നഷ്ടപരിഹാരം വേഗത്തിൽ ലഭിക്കാൻ നടപടി വേണമെന്നുമാണ് കർഷകരുടെ ആവശ്യം.
Tags : Nattuvishesham Local News farmers compensation