പെരിന്തൽമണ്ണ: വർഷങ്ങളായി പെരിന്തൽമണ്ണ നഗരത്തെ അലട്ടിക്കൊണ്ടിരിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർദേശിക്കപ്പെട്ട ഓരാടംപാലം–മാനത്ത് മംഗലം ബൈപാസ് റോഡ് പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചത് സ്വാഗതം ചെയ്ത് പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ.
ബൈപാസിനായി നടപടികൾ സ്വീകരിച്ച എംഎൽഎമാരെ അസോസിയേഷൻ അനുമോദിക്കും.വ്യാപാര മേഖലയെയും ഹോസ്പിറ്റൽ സിറ്റി എന്ന നിലയിൽ പെരിന്തൽമണ്ണയിലേക്ക് എത്തുന്ന രോഗികളെയും പൊതുജനങ്ങളെയും ഗതാഗതക്കുരുക്ക് ഏറെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിലാണ് ബൈപാസ് പദ്ധതിക്കായുള്ള നീക്കങ്ങൾ വീണ്ടും സജീവമായിരിക്കുന്നത്.
വർഷങ്ങൾക്ക് മുന്പ് വി. ശശികുമാർ എംഎൽഎയായിരുന്ന കാലത്ത് പദ്ധതിക്കായി 20 ലക്ഷം രൂപ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറിയിൽ നിക്ഷേപിച്ചിരുന്നുവെങ്കിലും പിന്നീട് വന്ന സർക്കാരുകൾ പദ്ധതി നടപ്പാക്കുന്നതിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നും യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയത് പ്രതീക്ഷ നൽകുന്നതാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെയും മങ്കട എംഎൽഎ മഞ്ഞളാംകുഴി അലിയുടെയും സജീവ ഇടപെടലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക താത്പര്യവും പദ്ധതിയുടെ പുരോഗതിക്ക് വഴിയൊരുക്കിയതായി അസോസിയേഷൻ വിലയിരുത്തി. 27ന് വൈകുന്നേരം ആറിന് പെരിന്തൽമണ്ണ ടൗൺഹാളിൽ എംഎൽഎമാർക്ക് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags : nattu vishesham Merchants Association