ഹരിപ്പാട്: വെന്തുരുകുന്ന വേനലിൽ സംസ്ഥാനത്തെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിൽ. ചൂട് അസഹനീയമായതോടെ പശുക്കളുടെ പാൽ ഉത്പാദനം പകുതിയോളം കുറഞ്ഞു. പച്ചപ്പുല്ലിന്റെ ക്ഷാമം, കാലിത്തീറ്റയുടെ അമിതവില, വർധിച്ച ചികിത്സാച്ചെലവ് എന്നിവ കാരണം പശുവളർത്തൽ ലാഭകരമല്ലാതായതോടെ ഈ മേഖല ഉപേക്ഷിക്കാനൊരുങ്ങുകയാണ് ഭൂരിഭാഗം കർഷകരും.
വേനൽ കനത്തതോടെ പച്ചപ്പുല്ല് പൂർണമായും കരിഞ്ഞുണങ്ങി. മുൻകാലങ്ങളിൽ പാടശേഖരങ്ങളിൽ നിന്നും പറമ്പുകളിൽ നിന്നും ലഭിച്ചിരുന്ന പുല്ലും കളകളും അമിതമായ രാസവള പ്രയോഗം കാരണം ഇല്ലാതായി. ഇതിനുപുറമേ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ ശേഖരിക്കാൻ അനുവദിക്കാതെ തീയിട്ടു നശിപ്പിക്കുന്നതും വെള്ളം കയറ്റുന്നതും കർഷകർക്ക് വലിയ തിരിച്ചടിയായി. പച്ചപ്പുല്ലിന് പകരമായി നൽകുന്ന വൈക്കോലിന് ഒരു റോളിന് 400 രൂപ വരെയാണ് നിലവിലെ വില. വൈക്കോൽ നൽകിയാൽ പശുക്കളുടെ വയർ നിറയുമെന്നല്ലാതെ പാൽ ഉത്പാദനം വർധിക്കില്ലെന്ന് കർഷകർ പറയുന്നു.
ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ നിലവിൽ 60 രൂപയിലധികം കർഷകന് ചെലവാകുന്നുണ്ട്. എന്നാൽ ക്ഷീരസംഘങ്ങൾ വഴി പാൽ അളക്കുമ്പോൾ ലഭിക്കുന്നത് ശരാശരി 42 രൂപ മാത്രമാണ്. 2019ൽത്തന്നെ ഉത്പാദനച്ചെലവ് 48.68 രൂപയാണെന്ന് മിൽമ കണ്ടെത്തിയിരുന്നു. കാലിത്തീറ്റയുടെ വില 50 കിലോയുടെ ചാക്കിന് 1500 രൂപ കടന്നു. കർണാടകയിൽനിന്നുള്ള ചോളത്തണ്ടുകളുടെ വരവ് കുറഞ്ഞതും തിരിച്ചടിയായി. പാലിന് ലിറ്ററിന് അഞ്ചു മുതൽ ആറ് രൂപ വരെ വർധിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
ചൂട് അസഹനീയമായതോടെ പശുക്കളിൽ അകിടുവീക്കം ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുകയാണ്. ഒരു പശുവിന് കുടിക്കാനും കുളിപ്പിക്കാനുമായി ദിവസം 100 ലിറ്ററിലധികം വെള്ളം ആവശ്യമാണ്. കൃത്യമായി കുളിപ്പിച്ചില്ലെങ്കിൽ രോഗസാധ്യയേറുമെന്ന് വെറ്ററിനറി സർജൻമാർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ജലക്ഷാമം ഇതിന് തടസമാകുന്നു. ചൂട് കാരണം പശുക്കൾ തീറ്റ എടുക്കാൻ മടിക്കുന്നതും ഉത്പാദനത്തെ ബാധിക്കുന്നുണ്ട്.
കാവസ്ഥാ വ്യതിയാനത്തെ ദീർഘവീക്ഷണത്തോടെ കണ്ട് വേനൽക്കാല പാക്കേജുകൾ അനുവദിക്കുകയും പാൽ വില വർധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ കേരളത്തിലെ ക്ഷീരസഹകരണ സംഘങ്ങൾ ഒന്നൊന്നായി പൂട്ടേണ്ടി വരുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു.
Tags : Milk production nattuvishesham local news