ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി എം. ലിജുവും കെ.സി. വേണുഗോപാൽ എംപിയും ഉച്ചഭക്ഷണം കഴിക്കുന്നു.
ഹരിപ്പാട്: പ്രളയക്കെടുതിയിൽ ക്യാമ്പുകളിൽ അഭയം തേടിയവർക്കിടയിലേക്ക് ആശ്വാസവുമായെത്തിയ ജനപ്രതിനിധികൾക്ക് നടുവട്ടത്ത് അന്തേവാസികളുടെ സ്നേഹവിരുന്ന്. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ എക്സൈസ് മന്ത്രി എം.ലിജുവും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയുമാണ് നടുവട്ടം ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചത്.
231 കുടുംബങ്ങളിലെ 585 പേർ കഴിയുന്ന നടുവട്ടം വിഎച്ച്എസ്എസിലെ ക്യാമ്പിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് നേതാക്കളെത്തിയത്. വീടുകളിലെ വെള്ളം പൂർണമായി ഇറങ്ങിയതിനു ശേഷം മാത്രമേ തങ്ങളെ ക്യാമ്പിൽ നിന്ന് മാറ്റാവൂ എന്ന് അന്തേവാസികൾ ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രിയും എംപിയും അവർക്ക് ഉറപ്പുനൽകി.
തുടർന്ന് ഭക്ഷണം കഴിച്ച ശേഷമേ മടങ്ങാവൂ എന്ന് അന്തേവാസികൾ സ്നേഹപൂർവം അഭ്യർഥിച്ചു. ജനങ്ങളുടെ സ്നേഹത്തിന് വഴങ്ങിയ നേതാക്കൾക്കായി ക്യാമ്പിൽ തയാറാക്കിയ ചോറും സാമ്പാറും മോരുകറിയും തോരനും അച്ചാറും വിളമ്പി.
മന്ത്രിയും എംപിയും ഒപ്പമുണ്ടായിരുന്ന നേതാക്കൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. ജനപ്രതിനിധികൾക്കൊപ്പം സെൽഫികളെടുത്ത് സന്തോഷം പങ്കിടുകയും ചെയ്തു.തുടർന്ന് ആയാപറമ്പിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.
Tags : Nattuvishesham Local News Minister Liju K.C. Venugopal relief camp