ടി.എം. ശശി എംഎൽഎ നാട്ടുകാരുമായി ക്വാറിപ്രശ്നം സംസാരിക്കുന്നു.
മംഗലംഡാം: നിറയെ വീടുകളും വിളകളുമുള്ള നാട്ടിലെ കരിങ്കൽക്വാറിക്കെതിരേ നാട്ടുകാർ നടത്തുന്ന സമരങ്ങൾക്കു പിന്തുണയുമായി ടി.എം. ശശി എംഎൽഎ ഇന്നലെ വൈകീട്ട് പൈതലയിലെത്തി. ക്വാറി പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നും അതിനായി കോടതി നടപടികൾക്കും തന്റെ പിന്തുണയുണ്ടാകുമെന്നും എംഎൽഎ സമരക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
എംഎൽഎ സ്ഥലത്തെത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് നാട്ടുകാർ കുടുംബസമേതമാണ് പരാതികളുമായി സ്ഥലത്തെത്തിയത്. ഇരുനൂറിലേറെപേർ സ്ഥലത്ത് തിങ്ങിക്കൂടി.വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ്, വൈസ് പ്രസിഡന്റ് എസ്. സന്തോഷ്, മെംബർമാരായ ബെന്നി സ്കറിയ, അച്ചാമ്മ ജോസഫ്, സമരസമിതി ഭാരവാഹികൾ തുടങ്ങിയവരും എംഎൽഎക്കൊപ്പമുണ്ടായിരുന്നു.
പൈതലയിലെ ക്വാറിക്കു പുറമേ സമീപത്ത് ഓട്ടുപ്പാറ, ഒലിംകടവ് എന്നിവിടങ്ങളിലായി ഒരുവാർഡിൽതന്നെ മൂന്നു ക്വാറികൾ തുടങ്ങാനാണ് നീക്കം നടക്കുന്നതെന്നു നാട്ടുകാർ എംഎൽഎയെ ബോധ്യപ്പെടുത്തി.
പഞ്ചായത്തിന്റേയും ജിയോളജി വകുപ്പിന്റേയും സ്റ്റോപ്പ് മെമ്മോയെതുടർന്ന് പൈതലയിലെ ക്വാറിയുടെ പ്രവർത്തനം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.