പ്രതീകാത്മക ചിത്രം
തൊടുപുഴ: ജില്ലയിൽ ആർടിഒ, എൻഫോഴ്സ്മെന്റ് ആർടിഒ തസ്തികകളിലെ സ്ഥിരനിയമനം വൈകുന്നതിനാൽ ജില്ലയിൽ മോട്ടോർ വാഹനവകുപ്പിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുന്നു. ആർടിഒ കഴിഞ്ഞ മേയ് 30നും ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ ഏപ്രിൽ 30നും സർവീസിൽനിന്നു വിരമിച്ചതാണെങ്കിലും പകരം നിയമനം നടത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
റോഡപകടങ്ങളും മറ്റും നിരന്തരംനടക്കുന്ന ജില്ലയിൽ പ്രധാനപ്പെട്ട രണ്ട് തസ്തികകളിൽ നിയമനം നടത്താത്തത് ഉദ്യോഗസ്ഥർക്കും വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ഒരുപോലെ പ്രതിസന്ധിയാണ്. ആർടിഒയുടെ അധികച്ചുമതല നിലവിൽ ഇടുക്കി ജോയിന്റ് ആർടിഒയ്ക്കും എൻഫോഴ്സ്മെന്റ് ആർടിഒയുടെ അധികച്ചുമതല മുവാറ്റുപുഴ ആർടിഒയ്ക്കുമാണ്.
എന്നാൽ ഇത്തരത്തിലുള്ള അധികച്ചുമതല ഉദ്യോഗസ്ഥരുടെ ജോലി ഭാരം ഇരട്ടിയാക്കിയിരിക്കുകയാണ്. മാത്രമല്ല നിയമപരമായ ചില പരിമിതികളുള്ളതിനാൽ ഓഫീസിലെ ദൈനംദിന കാര്യങ്ങളിലും ഫണ്ട് വിനിയോഗത്തിലും മാത്രമേ ഇടപെടാനാവുകയുള്ളൂ എന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
വിവിധ കാര്യങ്ങൾക്കായി ആർടിഒ ഓഫിസുകളിൽ എത്തുന്നവർ നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്. നിലവിൽ ജീവനക്കാരുടെ കുറവുള്ളതിനാൽ പല ഉദോഗസ്ഥരും അമിത ജോലിഭാരത്തിൽ വലയുകയാണ്. ഇതോടെ റോഡ് പരിശോധനകൾ, എഐ കാമറകളുടെ മേൽനോട്ടം, എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ എല്ലാം നിർജീവമാണ്. അധികച്ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ പ്രത്യേക അന്തർ സംസ്ഥാന പെർമിറ്റുകളിന്മേൽ അന്തിമതീരുമാനമെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രത്യേക അനുമതി തേടണം.
കൂടാതെ റോഡപകടങ്ങൾ ഉണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരേയുള്ള നടപടി, ജീവനക്കാരുടെ സ്ഥലംമാറ്റം അച്ചടക്കനടപടികൾ സ്വീകരിക്കൽ എന്നിവയ്ക്ക് ഇവർക്ക് അധികാരമില്ല. ഇരട്ടി ജോലിഭാരമാണെങ്കിലും അധിക വേതനവും ലഭിക്കില്ല.
ജോയിന്റ് ആർടിഒയും എംവിഐയുമില്ല
തൊടുപുഴ എംവിഡി ഓഫീസിൽ ജോയിന്റ് ആർടിഒ, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവരുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ജോയിന്റ് ആർടിഒ ഇല്ലാത്തതിനാൽ നിലവിലുള്ള എംവിഐക്കാണ് അധികച്ചുമതല.
അധിക ഡ്യൂട്ടിചെയ്യുന്ന ഉദ്യോഗസ്ഥരെല്ലാം ജോലി സമ്മർദത്തിലായതോടെ ലൈസൻസ്, ബസ് പെർമിറ്റ് നൽകൽ അടക്കമുള്ള പ്രധാനപ്പെട്ട ആർടിഒ സേവനങ്ങളെല്ലാം അവതാളത്തിലാകുന്ന സ്ഥിതിയാണ്.
ജില്ലാകളക്ടറും ആർടിഒയും അടങ്ങിയ കമ്മിറ്റിയാണ് പെർമിറ്റ് അപേക്ഷകളിന്മേൽ തീരുമാനമെടുക്കുന്നത്. ഡിപിസി കൃത്യമായി ചേരാത്തതാണ് നിയമനപ്പട്ടിക വൈകാൻ കാരണം. പിഎസ്സി അംഗം, ഗതാഗതസെക്രട്ടറി, ഗതാഗത കമ്മീഷണർ എന്നിവർ അടങ്ങുന്നതാണ് ഈ കമ്മിറ്റി.