കടുത്തുരുത്തി: കടുത്തുരുത്തിയില്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കല്‍ നടപടികള്‍ക്ക് ജീവന് വയ്ക്കുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതി പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടികള്‍ ആരംഭിക്കുന്നത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ തുടര്‍നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് അനുമതി ലഭിച്ച കോടതിയാണിത്.
എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇതിന്റെ പ്രവര്‍ത്തനം ഇതുവരെ മുന്നോട്ട് കൊണ്ടു പോകാനായില്ല. ഇപ്പോള്‍ നടപടി ക്രമങ്ങള്‍ക്ക് ആരംഭം കുറിച്ചിരിക്കുയാണെന്ന് മന്ത്രി അറിയിച്ചു.മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും നടത്തിയ കൂടിയാലോചനകള്‍ക്കു ശേഷമാണ് ഇതിനാവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ക്ക് തുടക്കം കുറിച്ചത്.
കോടതിസമുച്ചയത്തിന് ആവശ്യമായ സ്ഥലം കടുത്തുരുത്തി ടൗണിനോട് ചേര്‍ന്ന് കണ്ടെത്തി നല്കാന് കടുത്തുരുത്തി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് ഇതിന്റെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള പോലീസ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തില്‍നിന്നും കോടതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയില്‍ വാര്‍ഡ് മെംബർ ടി.സി. വിനോദ് പ്രമേയം അവതരിപ്പിക്കുകയും പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി പാസാക്കുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ് പറഞ്ഞു.
70 സെന്റിലധികം വരുന്ന ഭൂമിയില്‍ തകര്‍ച്ചയിലായ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളാണ് ഇപ്പോഴുള്ളത്. ക്വാര്‍ട്ടേഴ്സ് കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം തിട്ടപ്പെടുത്തിയ ശേഷം കോടതിയുടെ ആവശ്യത്തിനായി 35 സെന്റോളം വിട്ടു നല്കാന് നടപടി സ്വീകരിക്കണമെന്നാണ് പഞ്ചായത്തിന്റെ പ്രമേയം.
ഇന്ന് തിരുവനന്തപുരത്തെത്തി പഞ്ചായത്തിന്റെ പ്രമേയം സര്‍ക്കാരിന് കൈമാറുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Tags : nattu vishesham Munsif lays court steps to establish