നെടുമങ്ങാട്: ഒന്നര വയസുകാരനായ അർഷദിന്റെ കൊലപാതകത്തിൽ പ്രതികളായ രണ്ടാനച്ഛൻ അഷ്കറിനും മാതാവ് അഖിലയ്ക്കും വ്യക്തമായ പങ്കുണ്ടെന്ന് അഷ്കറിന്റെ മാതാവ് ബനാസീർ ബീഗം. അഷ്കറും അഖിലയും കുഞ്ഞിനെ മർദിക്കുന്നതു കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈയ്യൊടിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും അവർ പറഞ്ഞു.
ആഹാരം കഴിക്കാത്തതിനും കരയുന്നതിനും കുഞ്ഞിനെ അഷ്കർ ഉപദ്രവിക്കുമായിരുന്നു. ആഹാരം കഴിക്കാത്തതിന് അഷ്കർ കുഞ്ഞിനെ ചവിട്ടാറുണ്ട്. ആ മർദനത്തിലാകാം കുഞ്ഞു മരിച്ചതെന്നും അവർ ആരോ പിച്ചു. ഒന്നരവയസുകാരൻ അർഷിദ് നേരിട്ടത് അതിക്രൂരമർദ്ദനമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു.
നിരന്തരം മർദനം കാരണമുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് കുട്ടിയുടെ മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറിൽനിന്നും പോലീസിനനു ലഭിച്ച വിവരം. അഷ്കറും കുട്ടിയുടെ അമ്മ അഖിലയും ഒരുമിച്ചുള്ള താമസത്തിന് അർഷദ് തടസമായി മാറിയതിനെ തുടർന്നാണ് കുട്ടിയെ ഉപദ്രവിച്ച് തുടങ്ങിയത്. അഷ്കർ മർദിക്കുകയും കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയും ചെയ്യുമ്പോള്‍ അമ്മ അഖിലെ തടയുകയോ പോലീസിനെ വിവരം അറിയിക്കുകയോ ചെയ്തിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞ് മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ചികിത്സ തേടിയിരുന്നു. സൈക്കിളിൽനിന്നും വീണതാണ് കൈയൊടിയാൻ കാരണമെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. പക്ഷെ മർദനത്തിലാണ് കൈകൾ ഒടിഞ്ഞിരുന്നതെന്നാണ് പോലീസിന്റെ നിഗമനം. കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ബാക്കിയുള്ള കാര്യങ്ങൾ പുറത്തു വരികയുള്ളൂ.
അഷ്കറിനെതിരേ ആരോപണവുമായി ആദ്യഭാര്യ ആമിനയും കുടുംബവും
നെടുമങ്ങാട് : ഒന്നര വയസുകാരനായ അർഷദിന്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി കേസിലെ പ്രതി അഷ്കറിന്റെ ആദ്യ ഭാര്യ ആമിന. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആമിന കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. അഷ്കർ വിവാഹം കഴിച്ചതു മുതൽ തന്നെ ക്രൂരമായി പീഡിപ്പിക്കുമായിരുന്നു.
തല ഭിത്തിയിൽ ഇടിപ്പിച്ചും അടിവയറിൽ ചവിട്ടിയും ബാത്ത് റൂമിലെ ക്ലോസറ്റിൽ തലയിടിപ്പിച്ചും ഉപദ്രവിച്ചെന്നും ആമിന പറഞ്ഞു. വലിച്ചിഴച്ച് കൊണ്ടുപോയി ബാത്റൂമിൽ പൂട്ടിയിട്ടു. പലവട്ടം കെട്ടിത്തൂക്കി മർദിച്ചു. തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. പല തവണ പോലീസിൽ പരാതികൾ നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല.
അഷ്കറിനെതിരേ പൊലീസിൽ വീണ്ടും പരാതി നൽകുമെന്ന് ആമിനയുടെ ഉമ്മ ഷജില പറഞ്ഞു. മകൾ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും സ്വത്തിനു വേണ്ടിയാണു മകളെ പീഡിപ്പിച്ചതെന്നും മാതാവ് പറഞ്ഞു. പ്രതീക്ഷിച്ച പണം കിട്ടില്ലെന്ന് അറിഞ്ഞതോടെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആമിനയുടെ സഹോദരന്റെ മരണത്തിനു പിന്നിലും അഷ്കറിന് പങ്കുണ്ടെന്നും മാതാവ് പറയുന്നു.
നീന്തൽ അറിയാവുന്ന മകൻ മുങ്ങി മരിക്കില്ല. മുങ്ങിമരിച്ച ആള് വെള്ളം കുടിക്കും. എന്നാല്‍ അതുണ്ടായിരുന്നില്ലെ ന്നും പലപ്പോഴും മകനെതിരേ അഷ്കർ വധഭീഷണി മുഴക്കിയിരുന്നുവെന്നും മകന്റെ മരണം കൊലപാതകം ആണെന്നുള്ള സംശയമുണ്ടെന്നും മാതാവ് പറഞ്ഞു. പരാതികൾ നല്‍കിയിട്ടും പോലീസ് അവഗണിച്ചു. അന്ന് അഷ്കറിനെതിരേഅന്വേഷണം നടന്നിരുന്നെങ്കിൽ ഈ കുഞ്ഞുമകനു ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്നും അവർ പറഞ്ഞു.