നീറ്റ് യുജി പരീക്ഷ എഴുതാന്‍ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെത്തിയ വിദ്യാര്‍ഥികളെ ദേഹപരിശോധന നടത്തുന്ന അധ്യാപിക.
കൊച്ചി: ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദങ്ങളെത്തുടര്‍ന്ന് നടന്ന നീറ്റ് പുന:പരീക്ഷ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. എറണാകുളം, അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളിലാണ് പരീക്ഷ നടന്നത്. ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇന്നലെ വീണ്ടും പരീക്ഷാ ഹാളിലെത്തി. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.15 വരെയായിരുന്നു പരീക്ഷ.
കഴിഞ്ഞ തവണത്തെ അപാകതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കര്‍ശന നിയന്ത്രണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലായുള്ള ബയോമെട്രിക് വെരിഫിക്കേഷനും കര്‍ശനമായ ശരീരപരിശോധന നടപടികള്‍ക്കും ശേഷമാണ് വിദ്യാര്‍ഥികളെ അകത്തേക്ക് പ്രവേശിപ്പിച്ചത്. സുതാര്യമായ കുപ്പിയില്‍ നിറച്ച കുടിവെള്ളം പോലും അകത്തേക്ക് കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. ഇതിനെ ചില രക്ഷിതാക്കള്‍ ചോദ്യം ചെയ്തു.
പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം കമ്യൂണിക്കേഷന്‍ തടയുന്നതിനായി മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. ചോദ്യപേപ്പര്‍ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചത്. കാമറാദൃശ്യം പരിശോധിക്കാന്‍ എഐ സംവിധാനവും ഒരുക്കിയിരുന്നു. സുരക്ഷയ്ക്കായി ഓരോ പരീക്ഷാ കേന്ദ്രത്തിലും കേന്ദ്രഅര്ദ്ധസൈനികരെ വിന്യസിച്ചിരുന്നു.
പരിശോധനകള്‍ കാരണം വിദ്യാര്‍ഥികളുടെ സമയം നഷ്ടപ്പെടാതിരിക്കാന്‍ ഇത്തവണ പരീക്ഷാ സമയം 15 മിനിട്ട് വര്‍ധിപ്പിച്ചു നല്‍കിയിരുന്നു. കഴിഞ്ഞ പരീക്ഷയേക്കാള്‍ കടുപ്പമായിരുന്നെന്നായിരുന്നു പരീക്ഷയ്ക്കുശേഷം പുറത്തിറങ്ങിയ ഭൂരിപക്ഷം വിദ്യാര്‍ഥികളുടെയും പ്രതികരണം. ആപ്ലിക്കേഷന്‍ ലെവല്‍ ചോദ്യങ്ങള്‍ ചിന്തിച്ച് എഴുതേണ്ടവയായിരുന്നു. ചോദ്യങ്ങള്‍ നിലവാരം പുലര്‍ത്തിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam