പ്രതീകാത്മക ചിത്രം
ആലപ്പുഴ: 22ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാ മത് നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക്ക് ക്രമീകരണങ്ങൾക്കുമായി പുന്നമടയും പരിസര പ്രദേശങ്ങളും 16 സെക്ടറുകളായി തിരിച്ച് 22 ഡിവൈഎസ്പി, 50 ഇൻസ്പെക്ടർ, 400 എസ്ഐ എന്നിവരുൾപ്പെടെ 1700ൽ പരം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചുവടെ
നെഹ്റുട്രോഫി വള്ളംകളിയുടെ നിയമാവലികൾ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴച്ചിൽക്കാരെയും മറ്റ് നിയമലംഘകരെയും കണ്ടെത്തുന്നതിനും വീഡിയോ കാമറകൾ ഏർപ്പെടുത്തിയിട്ടുള്ളതും ഇത്തരക്കാരുടെ പേരിൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
മത്സര സമയം കായലിൽ ചാടി മത്സരം തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതും കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
പണം മുടക്കി പാസ് എടുത്ത് പവലിയനിലേക്ക് ആളുകൾ എത്തുന്ന സമയം അവർക്ക് കൃത്യമായി സീറ്റ് ലഭിക്കുന്നില്ല എന്നുള്ള ആക്ഷേപം എല്ലാ വർഷവും ഉണ്ടാകുന്നതിനാൽ ഇത് ഒഴിവാക്കുന്നതിനായി പാസുള്ളവരെ മാത്രം പരി ശോധിച്ച് കടത്തി വിടുന്നതിനായി ഫിനിഷിംഗ് പോയിന്റ് പ്രധാന കവാടത്തിലേക്കുള്ള റോഡിൽ ബാരിക്കേഡ് സ്ഥാപിക്കും.
വള്ളംകളി ദിവസം പവലിയനുകളിൽ പാസില്ലാതെ അതിക്രമിച്ചു കയറി സീറ്റ് കൈക്കലാക്കുന്നവരെ തടയുന്നതിനും ഇപ്രകാരം ആളുകളെ ബോട്ടിലും മറ്റും എത്തിക്കുന്നവർക്കെതിരേയും നിയമനടപടി സ്വീകരിക്കുന്നതിന് 21ന് രാത്രി മുതൽ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.
പാസില്ലാത്തവർക്ക് പവലിയനിലേക്കുള്ള പ്രവേശനം കർശനമായി നഷേധിക്കുന്നതാണ്. ആയതിനാൽത്തന്നെ പാസുമായി പവലിയനിൽ എത്തുന്ന ഭാരവാഹികളോ മറ്റുള്ളവരോ അവരോടൊപ്പം പാസില്ലാത്ത ആളുകളെ കൊണ്ടുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
22ന് രാവിലെ എട്ടിന് ശേഷം ഒഫിഷ്യൽസ് അല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളും മത്സരട്രാക്കിൽ പ്രവേശിക്കാൻ പാടില്ലാത്തതും അപ്രകാരം പ്രവേശിക്കുന്ന വള്ളങ്ങളെ പിടിച്ചുകെട്ടുന്നതും കേരള പോലീസ് ആക്ട് പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുന്നതും അത്തരം ജലയാനങ്ങളുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും കുറഞ്ഞത് മൂന്ന് വർഷക്കാലാവധിക്ക് സസ്പെൻഡ് ചെയ്യുന്നതിനു ശുപാർശ ചെയ്യുന്നതുമായിരിക്കും.
കനാലിലോ റേസ് ട്രാക്കിലോ ആരുംതന്നെ നീന്തുവാനും മത്സര വള്ളങ്ങളിലെ തുഴച്ചിൽക്കാർക്ക് യാതൊരുവിധ തടസങ്ങളും സൃഷ്ടിക്കാനും പാടില്ല.
അനൗൺസ്മെന്റ്/പരസ്യബോട്ടുകൾ രാവിലെ എട്ടിന് ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കുവാൻ പാടില്ല. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അത്തരം ബോട്ടുകൾ മൈക്ക് സെറ്റ് സഹിതം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കും. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് ശുപാർശ ചെയ്യും.
22ന് രാവിലെ പത്തിനു ശേഷം ഡിടിപിസി ജെട്ടിമുതൽ പുന്നമടക്കായലിലേക്കും തിരിച്ചും ഔദ്യോഗിക ബോട്ടുകളല്ലാതെ മറ്റൊരു ബോട്ടും സർവീസ് നടത്തുവാൻ അനുവദിക്കുന്നതല്ല.
വളളംകളി കാണാൻ ബോട്ടിലെത്തുന്നവർ രാവിലെ പത്തിന് മുൻപ് സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. വള്ളംകളി കാണാൻ ഗാലറികളിൽ പ്രവേശിക്കുന്നവരും മറ്റ് കരഭാഗത്തു നിൽക്കുന്നവരും യാതൊരു കാരണവശാലും കനാലിലേക്കും മറ്റും പ്ലാസ്റ്റിക്ക് കുപ്പികളോ മറ്റ് സാധന സാമഗ്രികളോ വലിച്ചെറിയുവാൻ പാടുള്ളതല്ല. അത്തരക്കാരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതും കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും മറ്റും പരസ്യമായി മദ്യപാനം തടയുന്നതിന് റെയ്ഡുകൾ നടത്താൻ ഷാഡോ പോലീസ് ഉദ്യോഗ സ്ഥരെ നിയമിച്ചിട്ടുണ്ട്.
പരസ്യമായി മദ്യക്കുപ്പികൾകൊണ്ടുനടക്കുന്നവരെയും പരസ്യ മദ്യപാനം നടത്തുന്നവരെയും ലഹരിക്കടിമപ്പെട്ട് ജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവരെയും സ്ഥലത്തുനിന്ന് നീക്കം ചെയ്യുന്നതും കർശന നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.
Tags : Nehru Trophy NattuVishasham DistrictNews