നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിനു പുറത്ത് കാത്തുനിൽക്കുന്ന രോഗികൾ.
നെന്മാറ: ഏഴു പഞ്ചായത്തുകളിലെയും മലയോര മേഖലയിലെയും ആയിരക്കണക്കിന് സാധാരണക്കാരുടെ പ്രധാന ആശ്രയമായ നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രം ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ഗുരുതര പ്രതിസന്ധിയിൽ.
24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ഒപി വിഭാഗവും ഉൾപ്പെടെ ആശുപത്രിയുടെ പ്രവർത്തനം ഡോക്ടർമാരുടെ കുറവുമൂലം താളംതെറ്റുകയാണ്.
ദിവസേന ആയിരത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ഒന്പത് ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ ഒരു സിവിൽസർജനും ഒരു അസിസ്റ്റന്റ് സർജനും മാത്രമാണുള്ളത്.
ഇതിൽ അസിസ്റ്റന്റ് സർജൻ പഠനാവശ്യത്തിനായി അവധിക്ക് അപേക്ഷ നൽകിയിട്ടുമുണ്ട്. ഇദ്ദേഹംകൂടി വിട്ടുനിൽക്കേണ്ടിവന്നാൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാകും.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽനിന്നും നെല്ലിയാമ്പതി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽനിന്നുമാണ് വലിയൊരു വിഭാഗം രോഗികളും ആശുപത്രിയിലെത്തുന്നത്. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകുന്നതായും പരാതിയുണ്ട്. ഗുരുതര പരിക്കുകളുമായി എത്തുന്ന രോഗകൾക്ക് ആവശ്യമായ വിദഗ്ധ ചികിത്സ നൽകുന്നതിനുള്ള സംവിധാനങ്ങളും ആശുപത്രിയിൽ പരിമിതമാണ്.
പ്രാഥമിക ചികിത്സ നൽകിയശേഷം ജില്ലാ ആശുപത്രിയിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ റഫർ ചെയ്യുകയാണ് പലപ്പോഴും ചെയ്യുന്നത്. കെട്ടിടങ്ങളും സൗകര്യങ്ങളും വർധിച്ചിട്ടും അതിനനുസരിച്ച് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി.
134 വർഷത്തെ പാരമ്പര്യമുള്ള ആശുപത്രിയെ വിദഗ്ധ ഡോക്ടർമാരെ നിയമിച്ച് സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന പ്രഖ്യാപനവും വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർഥ്യമായിട്ടില്ല. പ്രഖ്യാപനങ്ങൾക്കപ്പുറം ആവശ്യമായ മനുഷ്യവിഭവശേഷിയും ചികിത്സാ സംവിധാനങ്ങളും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഡോക്ടർമാരുടെകുറവ് അടിയന്തരമായി പരിഹരിച്ച് ആശുപത്രിയുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.സി. സുനിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് നിവേദനം നൽകിയിട്ടുണ്ട്.