നവീകരണം നടത്തിയ റോഡിലെ പൊടിശല്യം.
നെന്മാറ: വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാക്കുന്ന നെന്മാറ- ഒലിപ്പാറ റോഡിന്റെ നവീകരണ പ്രവൃത്തികൾ പുനരാരംഭിച്ച് ദിവസങ്ങൾക്കകം വീണ്ടും നിലച്ചതോടെ പ്രദേശവാസികളും യാത്രക്കാരും കടുത്ത പ്രതിസന്ധിയിൽ.
തിരുവഴിയാട് മുതൽ കയറാടി വരെയുള്ള ഭാഗത്ത് ആരംഭിച്ച നവീകരണ പ്രവൃത്തികളാണ് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും നിർത്തിവച്ച നിലയിലായത്.
പാതിവഴിയിൽ നിലച്ച റോഡ് നവീകരണം പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ റോഡിൽ വീണ്ടും വൻകുഴികൾ രൂപപ്പെടുകയും ഗതാഗതം ദുഷ്കരമാകുകയും ചെയ്തിട്ടുണ്ട്.
റോഡിലെ കുഴികൾ അടയ്ക്കുന്നതിനായി നടത്തിയ നടപടികൾ പ്രഹസനമായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അറ്റകുറ്റപ്പണികൾക്ക് പിന്നാലെ വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ വാഹനയാത്ര കൂടുതൽ ദുരിതമായി. മെറ്റൽ വിരിച്ച ഭാഗങ്ങളിൽ മഴ പെയ്തതോടെ പുതിയ കുഴികൾ രൂപപ്പെട്ടതായും നാട്ടുകാർ പറയുന്നു. ഇതോടെ ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ഉൾപ്പെടെ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കോടതി കയറിയ കരാർസംബന്ധമായ തർക്കങ്ങൾ പരിഹരിച്ചതിനെ തുടർന്ന് ജൂലൈ അവസാനത്തോടെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണ പ്രവൃത്തികൾ വീണ്ടും ആരംഭിച്ചത്.
എന്നാൽ പ്രവർത്തികൾ തുടർച്ചയായി മുന്നോട്ടുപോകാതിരുന്നതോടെ ജനങ്ങളുടെ പ്രതീക്ഷകൾ വീണ്ടും അസ്തമിച്ചിരിക്കുകയാണ്. റോഡ് നവീകരണത്തിനായി രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നിരന്തര നിവേദനങ്ങളും സമ്മർദങ്ങളും തുടർന്നാണ് പണി പുനരാരംഭിക്കാൻ നടപടിയുണ്ടായത്. ഇപ്പോൾ കരാറുകാരൻ നൽകിയ വർക്ക് ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
മഴയും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് നേരത്തെ ചില വിട്ടുവീഴ്ചകൾ നൽകിയിരുന്നെങ്കിലും മഴയുടെ ശക്തി കുറഞ്ഞിട്ടും പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നീക്കമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Tags : Nattuvishesham DistrictNews