തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു നടന്ന മാർച്ച് പാസ്റ്റിൽ മന്ത്രി ഒ.ജെ. ജനീഷ് സല്യൂട്ട് സ്വീകരിക്കുന്നു.
തൃശൂർ: അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അകറ്റിനിർത്താനുള്ള ജാഗ്രത ഓരോ ഭരണകർത്താവും പുലർത്തേണ്ടതുണ്ടെന്നു മന്ത്രി ഒ.ജെ. ജനീഷ്. തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ ദേശീയപതാക ഉയർത്തിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാസ്ഥാപനങ്ങളെ സ്വാർഥതാത്പര്യങ്ങൾക്ക് ഉപയോഗിക്കാതെ അവയെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്തം ഭരണകർത്താക്കൾ ഏറ്റെടുക്കണം. അഭിപ്രായസ്വാതന്ത്ര്യം അന്യന്റെ ആത്മാഭിമാനം ഹനിക്കപ്പെടാതെ നിർവഹിക്കപ്പെടണം. അനീതിക്കെതിരേ സധൈര്യം ശബ്ദമുയർത്താൻ കെൽപ്പുള്ള വ്യക്തികളായി സ്വയംമാറാൻ നാം ഓരോരുത്തർക്കും കഴിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. യുവാക്കളെ ലക്ഷ്യമിട്ട് വൻ ലഹരിമാഫിയ രാജ്യത്തിനകത്തു പ്രവർക്കുന്നുവെന്നതു വർത്തമാനകാലത്തിന്റെ ദുരന്തമാണ്.
വിദ്യാർഥികളെ നല്ല ചിന്തകളിലേക്കു തിരിച്ചുവിടാൻ അധ്യാപകർക്കു കഴിയണം. യുവജനങ്ങളുടെ ഭാവി ശോഭനമാകാൻ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നാം നിക്ഷേപിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ജനസംഖ്യ ഏറ്റവും വലിയ ആസ്ഥിയായി മാറും.
ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും സന്പത്തിന്റെയും പേരിലുള്ള വിവേചനം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. ഭരണഘടന ഉറപ്പുനല്കുന്ന മതേതരത്വം ഉൾപ്പടെയുള്ളവ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നാം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
രാജൻ ജെ. പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, സിറ്റി ജില്ലാ പോലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖ്, റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ, എഡിഎം എം. സന്ദീപ്, അസിസ്റ്റന്റ് കളകടർ എ.സി. പ്രീതി എന്നിവർ പങ്കെടുത്തു.
പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്സ്, എൻസിസി, എസ്പിസി ഉൾപ്പെടെ 24 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. വിയ്യൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എം. മഹേഷ്കുമാർ പരേഡ് നയിച്ചു.
ഡിഎച്ച്ക്യു ക്യാന്പിലെ എസ്ഐ എം.പി. വിനയചന്ദ്രനായിരുന്നു സെക്കൻഡ് ഇൻ കമാൻഡ്. മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകൾക്കു മന്ത്രി പുരസ്കാരം സമ്മാനിച്ചു.
സായുധസേനാ പതാകനിധിയിലേക്കു കൂടുതൽ തുക സമാഹരിച്ച സ്ഥാപനങ്ങൾക്കുള്ള റോളിംഗ് ട്രോഫി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിനും 24 കേരള ബറ്റാലിയൻ എൻസിസി തൃശൂരിനും മന്ത്രി സമ്മാനിച്ചു.
പൂർണമായി ആലപിച്ചതിൽ തെറ്റില്ല, തെറ്റിക്കാതെ പാടണമായിരുന്നു: മന്ത്രി
തൃശൂർ: സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടു വലിയ പങ്കില്ലാത്തതിനാലാകാം ബിജെപിക്ക് ഈ ദിനം പ്രതിഷേധദിനമായി തോന്നുന്നതെന്നു മന്ത്രി ഒ.ജെ. ജനീഷ്. ബിജെപിയുടെ സമാന്തര സ്വാതന്ത്ര്യദിനാഘോഷത്തിനെതിരേ പ്രതികരിക്കുകയായിരുന്നു മന്ത്രി.
വന്ദേമാതരം പൂർണമായി ആലപിച്ചതിൽ തെറ്റില്ല. എന്നാൽ തെറ്റിക്കാതെ ആലപിക്കേണ്ടതായിരുന്നു. ബിജെപി ഇന്നു നടത്തിയ പ്രവർത്തനം സ്വാതന്ത്ര്യദിനത്തെ അപമാനിക്കുന്നതിനു തുല്യമാണ്. അതു മോശമായിപ്പോയി.
വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന ഒരു വാർത്താചാനൽ എംഡിയുടെ വെല്ലുവിളിയെക്കുറിച്ച്, ഇത് ഒരു റിയാലിറ്റി ഷോയുടെ വിഷയമല്ലെന്നും മത്സരം നടത്തി ഇനാം പ്രഖ്യാപിക്കേണ്ട വിഷയമല്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തു നിലനിൽക്കുന്ന നിയമവ്യവസ്ഥകൾക്ക് അനുസരിച്ചാണു വിഷയത്തിൽ തീരുമാനമുണ്ടാകേണ്ടത്. രാഷ്ട്രീയ നേതൃത്വമോ ഭരണനേതൃത്വമോ മറുപടി പറയേണ്ട വിഷയമല്ലെന്നും കൂട്ടിച്ചേർത്തു.