കായംകുളം താലൂക്ക് ആശുപത്രി
കായംകുളം: ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കായംകുളം സർക്കാർ ആശുപത്രി ഉൾപ്പെടെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത സർക്കാർ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി മുഖേന ആധുനിക ഇമേജിംഗ് സംവിധാനങ്ങളും അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി സേവനങ്ങളും ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകി.
ഇതിന്റെ ഭാഗമായി കായംകുളം താലൂക്ക് ആശുപത്രിയിൽ സിടി സ്കാൻ ആൻഡ് ക്ലിനിക്കൽ ലബോറട്ടറി സ്ഥാപിക്കുമെന്ന് മന്ത്രി എം. ലിജു അറിയിച്ചു. രോഗികൾക്ക് ആധുനിക പരിശോധനാ സംവിധാനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, രോഗനിർണയം നേരത്തെയാക്കുക, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക, സ്വകാര്യ ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
മെഡിക്കൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇത് സഹായകരമാകും. ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് അനുമതി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും ബന്ധപ്പെട്ട ആശുപത്രികളും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചാണ് പദ്ധതി നടപ്പാക്കുക. കെട്ടിടത്തിന്റെ വാടക, വൈദ്യുതി, വെള്ളം, ഉപകരണ പരിപാലനം, ഇന്റർനെറ്റ്, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ ആർജിസിബി വഹിക്കും. സേവനങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ബന്ധപ്പെട്ട ആശുപത്രി വികസന മാനേജ്മെന്റ് കമ്മിറ്റിക്ക് നൽകും.
പൊതുജനങ്ങൾക്കും എപിഎൽ വിഭാഗത്തിനും സി.ജി.എച്ച്.എസ് നിരക്കിലും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് നിശ്ചയിച്ച നിരക്കിലും സേവനം ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രി സൂപ്രണ്ടിന്റെ ശിപാർശ പ്രകാരം പ്രതിദിനം കൈകാര്യം ചെയ്യുന്ന കേസുകളുടെ പരമാവധി അഞ്ചു ശതമാനം വരെ സൗജന്യ സേവനം നൽകാനും വ്യവസ്ഥയുണ്ട്. സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കും.
അടിയന്തര കേസുകളുടെ റിപ്പോർട്ട് ഉടൻ നൽകുകയും മറ്റ് കേസുകളുടെ റിപ്പോർട്ട് 24 മണിക്കൂറിനകം നൽകുകയും ചെയ്യും. ആശുപത്രികളിൽ നിലവിൽ നേരിട്ട് പ്രവർത്തിക്കുന്നതോ എച്ച്എംസിയുടെ കീഴിൽ പ്രവർത്തിക്കുന്നതോ ആയ ലബോറട്ടറികളിലെ പരിശോധനകൾ ആർജിസിബി ലബോറട്ടറികൾ ഏറ്റെടുക്കില്ല.
ആധുനിക രോഗനിർണയ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാധാരണ ജനങ്ങൾക്ക് ഗുണമേന്മയുള്ള ഡയഗ്നോസ്റ്റിക സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് മന്ത്രി എം. ലിജു പറഞ്ഞു.
Tags : NattuVishasham DistrictNews