പിടിയിലായ പ്രതികൾ.
കൊല്ലം: മുണ്ടയ്ക്കല്‍, പാപനാശത്തെ ബാര്‍ ഹോട്ടലില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് രണ്ട് യുവാക്കളെ മാരകമായി ആക്രമിച്ച കേസില്‍ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം താമരക്കുളം പുകയില പണ്ടകശാലയില്‍ ഇസഹാക്ക് (38), പള്ളിത്തോട്ടം എച്ച് ആന്‍ഡി സി കോമ്പൗണ്ടില്‍ ഫെയ്സല്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഓഗസ്റ്റ് മാസം 24ന് ഇസഹാക്കും ഫെയ്സലും മറ്റ് രണ്ട് പ്രതികളും ചേര്‍ന്ന് പാപനാശത്തെ ബാര്‍ ഹോട്ടലില്‍ മദ്യപിക്കുന്നതിനിടെ ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന യുവാക്കളുമായി വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പാര്‍ലറില്‍നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ പ്രതികള്‍ ഇവരെ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ലഭ്യമായ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് പ്രതികളായ ഇസഹാക്കിനെയും ഫെയ്സലിനെയും അറസ്റ്റ് ചെയ്തത്. നരഹത്യശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഇസഹാക്ക്. ഇയാളുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കാപ്പ ചുമത്താനുള്ള നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.