പ്രതീകാത്മക ചിത്രം
എരുമപ്പെട്ടി: വേലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് മന്പറന്പിലിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും രണ്ടു ഭരണസമിതി അംഗങ്ങളെ പുറത്താക്കുന്നതിനായി പ്രസിഡന്റ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു വിഭാഗം ഭരണസമിതിഅംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വേലൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് സുരേഷ് മന്പറന്പലിനെതിരേ വൈസ് പ്രസിഡന്റ് ഉൾപ്പടെ ഏഴു ഭരണസമിതി അംഗങ്ങളാണ് അവിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളത്. പ്രസിഡന്റ് നിരന്തരമായി അഴിമതിയും ക്രമക്കേടും നടത്തുകയാണെന്നും ഏകാധിപത്യഭരണമാണെന്നും ആരോപിച്ചാണ് 13 അംഗങ്ങളിൽ ഏഴുപേർ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നൽകിയിട്ടുള്ളത്.
അവിശ്വാസത്തെ പരാജയപ്പെടുത്താൻ ബോർഡ് അംഗങ്ങളായ മനോജ് പൂവത്തിങ്കൽ, മാക്കോത്ത് ഗോവിന്ദൻകുട്ടി എന്നിവരെ സ്വയമേധയാ രാജിവച്ചു എന്നു മിനിറ്റ്സിൽ വ്യാജമായി എഴുതിച്ചേർത്ത് പുറത്താക്കി. ഇതിനെതിരേ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഭീമമായ വായ്പാകുടിശിക ഉള്ളതുകൊണ്ടാണ് രണ്ടംഗങ്ങൾ രാജിവച്ചതെന്ന പ്രസിഡന്റിന്റെ ആരോപണം തെറ്റാണ്.
രണ്ടുമാസമായി കോറം തികയാത്തതിനാൽ ഡയറക്ടർ ബോർഡ് മീറ്റിംഗ് കൂടാൻ പറ്റാത്ത അവസ്ഥയാണെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് രാജിവച്ച് ഒഴിയണമെന്നും അവിശ്വാസത്തിൽ ഒപ്പിട്ട മെന്പർമാർ ആവശ്യപ്പെട്ടു.
എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് ഒ.എ. ജോസ്, സണ്ണി വടക്കൻ, രവീന്ദ്രൻ വട്ടംപറന്പിൽ, പി.ആർ. മണികണ്ഠൻ, മനോജ് പൂവത്തിങ്കൽ, മാക്കോത്ത് ഗോവിന്ദൻകുട്ടി, ഷൈനി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
Tags : No-confidence motion NattuVishasham DistrictNews