പ്രതീകാത്മക ചിത്രം
പൊൻകുന്നം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ലോഡ്ജ് ആരംഭിച്ച സംരംഭകനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കെട്ടിടത്തിന് നമ്പർ കൊടുക്കാതെ ചിറക്കടവ് പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതി വേട്ടയാടുകയാണെന്ന് ആരോപിച്ച് ബിജെപി അംഗങ്ങൾ വാക്കൗട്ട് നടത്തി പ്രതിഷേധിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തി.
കെട്ടിടത്തിന് നിയമാനുസൃതമായി നൽകേണ്ട നമ്പർ നിഷേധിച്ച് സംരംഭകനെ ഉപദ്രവിക്കുകയാണ്. അനുകൂലമായി കോടതി ഉത്തരവുകൾ വന്നിട്ടും നടപ്പാക്കാതെ പകപോക്കൽ നിലപാട് തുടരുകയാണ്. അനാവശ്യ വ്യവഹാരങ്ങളിലൂടെ പഞ്ചായത്തിന് സാമ്പത്തിക ബാധ്യത വരുത്തുകയും ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ പകപോക്കലിനു പാഴാക്കുകയും ചെയ്യുന്ന ചിറക്കടവ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ഗോപി പാറാംതോട്, ചിറക്കടവ് ഏരിയ പ്രസിഡന്റ് ജിതിൻ ജയകുമാർ, ചെറുവള്ളി ഏരിയ പ്രസിഡന്റ് ജിൻസ് നല്ലേപ്പറമ്പിൽ, അനൂപ് ചന്ദ്രൻ, എ.എസ്. റെജികുമാർ, എം.എൻ. വിനോദ്, വി.ആർ. പ്രകാശ്, ഷീജ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങളായ അഭിലാഷ് ബാബു, ഉഷാ ശ്രീകുമാർ, സുബിതാ ബിനോയ്, സൗമ്യാ പ്രസാദ്, ലതാ ശ്രീകുമാർ, വിഷ്ണു എസ്. നായർ എന്നിവർ കമ്മിറ്റി ബഹിഷ്കരിച്ച് സമരത്തിനിറങ്ങി.
നിർദേശങ്ങൾ നടപ്പാക്കിയാൽ നമ്പർ നൽകുമെന്ന്
പൊൻകുന്നം: പഞ്ചായത്തിന്റെ സാങ്കേതികവിഭാഗം നൽകിയ നിർദേശങ്ങൾ നടപ്പാക്കിയാൽ ലോഡ്ജ് കെട്ടിടത്തിന് നമ്പർ നൽകുമെന്ന് ചിറക്കടവ് പഞ്ചായത്ത് ഭരണസമിതി. അട്ടിക്കൽ സ്വദേശിയായ നിർമല സലി പിപി റോഡരികിൽ നിർമിച്ച കെട്ടിടത്തിന് നമ്പർ കൊടുക്കണമെന്നാണ് കെട്ടിട ഉടമയും ബിജെപിയും ആവശ്യമുന്നയിക്കുന്നത്. 2022ൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടെന്നാണ് വാദം. എന്നാൽ, നമ്പർ കൊടുക്കാൻ കോടതി ഉത്തരവിൽ പറഞ്ഞിട്ടില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ പഞ്ചായത്ത് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിട്ടുമുണ്ട്.
പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷം കെട്ടിട ഉടമ കത്ത് നൽകി. സാങ്കേതിക വിഭാഗം നൽകുന്ന നിർദേശങ്ങൾ പാലിച്ച് നിയമവിധേയമാക്കിയാൽ നമ്പർ നൽകാമെന്ന് ഉടമയെ അറിയിച്ചു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് തെറ്റിധരിപ്പിച്ച് നമ്പർ തരപ്പെടുത്താൻ ഉടമ ശ്രമിച്ചു. സെക്രട്ടറിയും അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പെടെ സാങ്കേതിക വിഭാഗവും പരിശോധന നടത്തിയപ്പോൾ പരിഹാരനിർദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടു. അതിനാൽ നമ്പർ കൊടുക്കാൻ കഴിയില്ലെന്നും അറിയിച്ചു.
പരാതി നൽകിയ വ്യക്തിയുടെ മറ്റ് കെട്ടിടങ്ങളും ഫ്ലാറ്റുകളും എല്ലാം നിയമവിധേയമായതിനാൽ നമ്പർ നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് ടി.എൻ. ഗിരീഷ്കുമാർ പറഞ്ഞു. ചട്ടങ്ങൾ പാലിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി അപേക്ഷ നൽകിയാൽ ലോഡ്ജ് കെട്ടിടത്തിന് നമ്പർ നൽകുന്നതിന് തടസമില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
Tags : Nattuvishesham Local News BJP members Panchayat committee