സർവകക്ഷി യോഗത്തിൽ നിന്ന്.
ഇരിട്ടി: ആറളം വില്ലേജിലെ ജനവാസ മേഖലകളും കൃഷിഭൂമിയും പട്ടികവർഗ പുനരധിവാസ മേഖലയുമെല്ലാം ഇഎസ്എ (പരിസ്ഥിതി ലോല മേഖല) പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കി വനഭൂമി മാത്രം ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ആറളം ഗ്രാമപഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ജൂലൈ 27ന് പ്രസിദ്ധീകരിച്ച ഇഎസ്എ കരട് വിജ്ഞാപനത്തിലെ നിർദേശങ്ങൾ സംബന്ധിച്ച് ആവശ്യമായ ഭേദഗതികൾ തയാറാക്കി സമർപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ മേഖലകളിലെ പരിചയസമ്പന്നരേയും വകുപ്പ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർത്ത് ഇഎസ്എ സംബന്ധിച്ച ചർച്ചകളും തീരുമാനങ്ങളും പ്രമേയമായി അവതരിപ്പിക്കാനും യോഗം നിർദേശിച്ചു.
വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ റൈഹാനത്ത് സുബി, രജിത മാവില, ജോർജ് ആലംപള്ളി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം കെ. വേലായുധൻ, കരിക്കോട്ടക്കരി ഇടവക വികാരി ഫാ. കുര്യാക്കോസ് കളരിക്കൽ, ഉസ്താദ് സയ്യിദ് ഫൈസി, വി.ടി. തോമസ്, കെ.കെ. ജനാർദനൻ, പി. റോസ, ഷിജി നടുപറമ്പിൽ, കെ.ബി. ഉത്തമൻ, റോയി വെച്ചൂർ, ജിനചന്ദ്രൻ, ഹെഡ് ക്ലാർക്ക് പി.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews