പ്രതീകാത്മക ചിത്രം
തിരുവല്ല: പെയ്തൊഴിയാത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ കടുത്ത വിലക്കയറ്റത്തിൽ വിറച്ച് ഓണവിപണി. സർക്കാരിന്റെ കാര്യക്ഷമമായ വിപണി ഇടപെടലില്ലായ്മയും ഹോർട്ടികോർപ്പിന്റെ പച്ചക്കറി സംഭരണത്തിലുണ്ടായ വീഴ്ചയുമാണ് തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും അവശ്യസാധനങ്ങളുടെ വില ആകാശത്തോളമുയർത്തിയത്. വരുംദിവസങ്ങളിൽ വിപണി സജീവമാകുന്നതോടെ അരിയുടെയും പച്ചക്കറിയുടെയും വില ഇനിയും ഉയരുമെന്ന ആശങ്കയിലാണ് പൊതുജനങ്ങളും വ്യാപാരികളും.
താളംതെറ്റി കുടുംബ ബജറ്റ്
സപ്ലൈകോ വഴി ആവശ്യത്തിന് അരി ലഭ്യമാക്കാത്തതാണ് പൊതുവിപണിയിൽ അരിവില കുതിച്ചുയരാൻ പ്രധാന കാരണമായത്. പൊന്നി അരിക്ക് കിലോയ്ക്ക് 10 രൂപയോളമാണ് വർധിച്ചത്. ആന്ധ്ര കുറുവയ്ക്ക് മൂന്ന് രൂപയും തമിഴ്നാട് കുറുവയ്ക്ക് അഞ്ച് രൂപയും വർധിച്ചപ്പോൾ മട്ട അരിയുടെ വില 55 മുതൽ 60 രൂപ വരെയായി. അരിവില വർധന സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിരിക്കുകയാണ്.
വെള്ളപ്പൊക്കവും കീടബാധയും; പച്ചക്കറിക്ക് തീവില
തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയും വെള്ളക്കെട്ടുമാണ് പച്ചക്കറി വിപണിയെ പ്രതിസന്ധിയിലാക്കിയത്. ചേന, ചേമ്പ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ വെള്ളം കെട്ടിക്കിടന്ന് ചീഞ്ഞുപോകുന്നത് ഇവയുടെ വില കുത്തനെ കൂട്ടി. ഏത്തക്ക ഉള്‍പ്പെടെയുള്ള വിളകളില്‍ കീടബാധ രൂക്ഷമായിട്ടുണ്ട്. നിലവില്‍ വിപണിയില്‍ പച്ചക്കറി ക്ഷാമമില്ലെങ്കിലും താങ്ങാനാവാത്ത വിലയാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നത്.
സദ്യയൊരുക്കാന്‍ കഷ്ടപ്പെടും
ഓണസദ്യയിലെ പ്രധാന വിഭവമായ ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോയ്ക്ക് 500 രൂപയായി ഉയര്‍ന്നത് വന്‍ തിരിച്ചടിയായി. ഏത്തയ്ക്ക വില 70 രൂപ കടന്നപ്പോള്‍ ഞാലിപ്പൂവന് പഴത്തിന്റെ വില 100 കടന്നു. സവാള, രസകദളി എന്നിവയ്ക്കും വില ഉയര്‍ന്ന നിലയിലാണ്. വിപണിയിൽ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പഴമക്കാര്‍ പറയുന്നതുപോലെ 'കാണം വിറ്റും ഓണം ഉണ്ണേണ്ട' അവസ്ഥയിലാകും ഇത്തവണത്തെ ഓണാഘോഷം
Tags : Nattuvishesham Local News Onam market