പ്രതീകാത്മക ചിത്രം
പൊൻകുന്നം: പ്ലസ്ടു വിദ്യാർഥിയായ പതിനാറുകാരനെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നാലു പേരെ പോലീസ് തെരയുന്നു. ചിറക്കടവ് കാരിപ്പൊയ്ക വലിയപറമ്പിൽ അരുൺ വിശ്വനാണ് (37) അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചിറക്കടവ് പറഞ്ഞകാട്ട് ഉത്രജ് രാജീവിനെ (16) മർദിച്ച സംഭവത്തിലാണ് അറസ്റ്റ്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉത്രജിനെ വീട്ടിൽ കൊണ്ടുവിട്ട് മടങ്ങിയ ബൈക്കിൽ മടങ്ങിയ രണ്ട് സുഹൃത്തുക്കൾ വഴിയിലുണ്ടായിരുന്ന അരുണും സംഘവുമായി വാക്കേറ്റമുണ്ടായി. അവർ ബൈക്കിൽ പോകുകയും ചെയ്തു. തുടർന്ന് ബൈക്കിലെത്തിയ സുഹൃത്തുക്കളുടെ ഫോൺനമ്പർ ചോദിച്ച് അരുണും സംഘവും ഉത്രജിന്റെ വീട്ടിലെത്തി. ഉത്രജ് നമ്പർ നൽകാതെ വന്നതോടെ ഇവർ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചുവെന്നും വഴിയിൽ ഇറക്കിവിട്ടുവെന്നുമാണ് കേസ്.