പാലായിലെ ടൂറിസം അമിനിറ്റി സെന്റർ കാടുകയറിയ നിലയില്‍.
പാലാ: സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പാലാ നഗരത്തില്‍ സ്ഥാപിച്ച അമിനിറ്റി സെന്ററും കെട്ടിടവും കാടുകയറി നശിക്കുന്നു. നഗരത്തെ ടൂറിസം ഹബ്ബായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കെട്ടിടവും മനോഹരമായ തൂക്കുപാലവും നിര്‍മിച്ചത്. ആറു വര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ശേഷം പദ്ധതി പ്രദേശത്തേക്ക് ബന്ധപ്പെട്ട വകുപ്പോ ഉദ്യോഗസ്ഥരോ നഗരസഭയോ തിരിഞ്ഞുനോക്കിയിട്ടില്ല. കെട്ടിടവും ഇന്‍ഫര്‍മേഷന്‍ ഓഫീസും നാളുകളായി അടഞ്ഞു കിടക്കുന്നു.
ലണ്ടന്‍ പാലത്തിന്റെ മാതൃകയിലുള്ള തൂക്കുപാലവും ന്യൂയോര്‍ക്കിലെ ഗ്ലാസ് കെട്ടിടത്തിന്റെ മാതൃകയുമാണ് ഇവിടുത്തെ ആകര്‍ഷണം. ഇവയെല്ലാം അടച്ചിട്ടിരിക്കുന്നതിനാല്‍ സഞ്ചാരികളോ നാട്ടുകാരോ ഇവിടേക്ക് എത്തുന്നില്ല. സെന്ററിലെ പാര്‍ക്ക് കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിക്കഴിഞ്ഞു. ലക്ഷങ്ങള്‍ ചെലവാക്കി നിര്‍മിച്ചിരിക്കുന്ന നിര്മിതികളില് നല്ലൊരു പങ്കും നശിച്ചുകഴിഞ്ഞു. പാലാക്കാര്‍ക്ക് ഉല്ലാസത്തിനും കോട്ടയം ജില്ലയിലെയും ഇടുക്കി ജില്ലയിലെയും ടൂറിസം കേന്ദ്രങ്ങളെ ഏകോപിപ്പിക്കാനും വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ആരംഭിച്ചത്. അമിനിറ്റി സെന്ററും പാര്‍ക്കും നഗരസഭയ്ക്ക് വിട്ടുകിട്ടുന്നതിന് അനുമതി ചോദിച്ചെങ്കിലും ടൂറിസം വകുപ്പ് മറുപടി നല്‍കിയിട്ടില്ല.
ഗ്രീന്ടൂറിസം പദ്ധതിയില്‍പ്പെടുത്തിയാണ് 2020ൽ തൂക്കുപാലവും അമിനിറ്റി സെന്ററും പാര്‍ക്കും നിര്‍മിച്ചത്. നഗരഹൃദയത്തില്‍ മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് തൂക്കുപാലം മാതൃകയിലുള്ള ഇരുമ്പുപാലം സജ്ജമാക്കിയത്. പാലത്തിനു പുറമേ അമിനിറ്റി സെന്റര്‍, ചെറിയ പാര്‍ക്ക്, നടപ്പാത എന്നിവയും നിര്‍മിച്ചിട്ടുണ്ട്. മീനച്ചിലാറിനോടും ളാലം തോടിനോടും ചേര്‍ന്നുള്ള മുനിസിപ്പാലിറ്റി വക സ്ഥലം കെട്ടിയെടുത്താണ് പാര്‍ക്കും ഉദ്യാനവും നിര്‍മിച്ചത്.
വിശ്രമിക്കാനായി ഇരിപ്പിടങ്ങളും നടക്കാനായി വാക്ക് വേയും തയാറാക്കി. മീനച്ചിലാറും ളാലം തോടും സംഗമിക്കുന്നിടത്ത് വ്യു പോയിന്റുമുണ്ട്. കെ.എം. മാണി മന്ത്രിയായിരുന്നപ്പോള്‍ ബജറ്റില്‍ ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. മാണി സി. കാപ്പന് എംഎല്‍എയും പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. വാഗമണ്‍, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളും ഭരണങ്ങാനം, രാമപുരം, അരുവിത്തുറ, നാലമ്പലം തുടങ്ങിയ തീര്‍ഥാടന സ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന ഗ്രീന്‍ ടൂറിസം പദ്ധതിയുടെ കവാടമെന്ന നിലയിലാണ് പാലായില്‍ കേന്ദ്രം സജ്ജമാക്കിയത്.
Tags : NattuVishesham DistrictNews