കാഞ്ഞിരപ്പള്ളിയിലെ പി ആൻഡ് ടി ക്വാർട്ടേഴ്സുകൾ ജീർണിച്ച് കാടുകയറിയ നിലയിൽ.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - തമ്പലക്കാട് റോഡരികിലുള്ള പി ആൻഡ് ടി ക്വാർട്ടേഴ്സുകൾ ജീർണാവസ്ഥയിലായി കാടും പടലും കയറി നശിക്കുന്നു. ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടങ്ങളുമാണ് വർഷങ്ങളായി പരിപാലനമില്ലാതെ ശോചനീയാവസ്ഥയിൽ തുടരുന്നത്.
പോസ്റ്റ് ആൻഡ് ടെലികോം വകുപ്പ് ജീവനക്കാർക്കായി ഫ്ലാറ്റ് മാതൃകയിൽ നിർമിച്ച ഒമ്പത് ഇരുനില കെട്ടിടങ്ങളിൽ അഞ്ചെണ്ണം ബിഎസ്എൻഎൽ ജീവനക്കാർക്കും നാലെണ്ണം തപാൽ വകുപ്പ് ജീവനക്കാർക്കുമായി നിർമിച്ചതാണ്. ഇതിൽ മൂന്ന് കെട്ടിടങ്ങൾ പൂർണമായും തകർന്ന നിലയിലാണ്.
ബാക്കിയുള്ള കെട്ടിടങ്ങളുടെ ഭിത്തികൾ വിണ്ടു കീറിയും വയറിംഗും പ്ലംബിംഗുകളും നശിച്ച നിലയിലുമാണ്. വാതിലുകളും ജനാലകളും ചിതലെടുത്തു. ഏതുനിമിഷവും നിലംപൊത്താവുന്ന വിധം ശോചനീയ സ്ഥിതിയിലാണ് കെട്ടിടങ്ങൾ.
36 കുടുംബങ്ങൾ താമസിച്ചിരുന്ന ഇവിടെ ഇപ്പോൾ ഒരു കുടുംബം മാത്രമാണ് താമസിക്കുന്നത്. ഇതൊഴിച്ച് ബാക്കിയെല്ലാ കെട്ടിടങ്ങളും കാടുകയറി വേരിറങ്ങി നശിച്ച അവസ്ഥയിലാണ്.
വർഷങ്ങളായി ജീർണാവസ്ഥയിൽ തുടരുന്ന പി ആൻഡ് ടി ക്വാർട്ടേഴ്സുകൾ നവീകരിക്കുകയോ അപകടഭീഷണിയുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയോ ചെയ്യണ ആവശ്യം ശക്തമായിരിക്കുകയാണ്.