വാര്‍ത്താ ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ശേഷം എന്‍.കെ. പ്രേമചന്ദ്രന് എംപി, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന് തുടങ്ങിയവര്‍ ചിത്രങ്ങള്‍
കൊല്ലം: സീനിയര്‍ ജേർണലിസ്റ്റ് ഫോറം കേരള 13-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താ ചിത്ര പ്രദര്‍ശനം കാണികള്‍ക്കു കൗതുകം പകര്‍ന്നു. ഘടികാരങ്ങളെപ്പോലും നിശ്ചലമാക്കിയ ചരിത്ര നിമിഷങ്ങള്‍ ഒപ്പിയെടുത്ത കാമറക്കണ്ണുകള്ക്കു മുന്നില്‍ ഒരിക്കല്‍ കൂടി കാലം കൈ കൂപ്പി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ അവിസ്മരണീയ മൂഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ 70ല്‍പ്പരം പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെ അമൂല്യ ചിത്രങ്ങളുടെ പ്രദര്‍ശനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബിലെത്തിയ വന്‍ ജനക്കൂട്ടത്തിനു കാഴ്ചാ വിഭവങ്ങളുടെ നിറസദ്യ തന്നെ വിളമ്പി.
1993 മാര്‍ച്ച് 25ന് അന്തരിച്ച ഭാര്യ കല്യാണിക്കുട്ടി അമ്മയുടെ മൃതദേഹത്തിനു മുന്നില്‍ വിങ്ങിപ്പൊട്ടി നിലവിളിക്കുന്ന ലീഡര്‍ കെ. കരുുണാകരന്റെ ചിത്രമാണ് ഹൃദയഭേദകം. സദാ ചിരിച്ചു മാത്രം വാര്‍ത്തകളില്‍ നിറയാറുള്ള കരുണാകരന് നിലവിളിച്ചു പോയ അത്യപൂര്‍വ നിമിഷമായിരുന്നു പ്രിയതമയുടെ വേര്‍പാട്. എക്സ്പ്രസ് ദിനപത്രത്തിലെ ഫോട്ടൊഗ്രാഫര്‍ കെ.കെ. രവീന്ദ്രന് പകര്‍ത്തിയതാണ് ഈ അപൂര്‍വ ചിത്രം. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റാണ് സരസ്വതി ചക്രവര്‍ത്തി. പത്രപ്രവര്‍ത്തനത്തിലേക്കു പോലും വനിതകള്‍ കടന്നു വരാതിരുന്ന കാലത്താണ് സരസ്വതി കാമറയും തൂക്കി അതിസാഹസികതയുടെ മാധ്യമ രംഗത്തിറങ്ങിയത്.
കൊല്ലം ആനന്ദവല്ലീശ്വരത്താണ് സരസ്വതി ജനിച്ചതെന്ന് ഇന്നും അധികം പേര്‍ക്കറിയില്ല. ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അവര്‍, 1982-ലെ ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള വലിയ സംഭവങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. പ്രശസ്ത വനിതാ ഫോട്ടോഗ്രാഫര്‍ ഹോമൈ വ്യാരവാലയുടെ പിന്‍ഗാമിയായാണ് ഇവര്‍ അറിയപ്പെടുന്നത്. 72 പേരുടെ മരണത്തിനിടയാക്കിയ 1987ലെ മീററ്റ് കലാപത്തിന്റെ ലൈവ് ചിത്രം പകര്‍ത്തി പേരെടുത്തിട്ടുള്ള സരസ്വതി ചക്രവര്‍ത്തിയുടെ ഈ ചിത്രം പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണമാണ്.
രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷ വേളയില്‍ നായികാ നായകന്മാരായിരുന്ന മധുവും ഷീലയും ഒരിക്കല്‍ക്കൂടി തുമ്പോളി കടപ്പുറത്തെത്തിയ കളര്‍ചിത്രം പകര്‍ത്തി പ്രദര്‍ശിപ്പിക്കുന്നത് കൊല്ലം മോഹന്‍.
പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും പത്നി സോണിയാഗാന്ധിയും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കേരളീയ വേഷത്തിലെത്തിയ അതിമനോഹരമായ ചിത്രം പകര്‍ത്തിയത് എം.വി. പൗലോസ്.
മുഖ്യമന്ത്രി ആയിരിക്കെ കണ്ണൂരില്‍ വച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കല്ലേറില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ചിത്രവും വേറിട്ടതാണ്.
കൊല്ലം ചിന്നക്കട റെയില്‍വേ മേല്പാലത്തില് ടിപ്പര്‍ ലോറിക്കടിയില്‍ രണ്ടു മണിക്കൂറോളം ജീവനു വേണ്ടി പിടഞ്ഞ ശേഷം മരണത്തിനു കീഴടങ്ങിയ യുവതിയുടെ കരള്‍ പിളര്‍ത്തുന്ന ദൃശ്യം പകര്‍ത്തിയത് ജെയിംസ് ആര്‍പ്പൂക്കര.
കേരളത്തിലെ റോഡുകളുടെ സുരക്ഷിതത്വ കുറവിനെ കുറിച്ചും വാഹനപ്പെരുപ്പത്തെക്കുറിച്ചും ലോക്സഭയില്‍ അന്നു പ്രത്യേക സബ്മിഷന് അവതരിപ്പിച്ച എന്‍.കെ. പ്രേമചന്ദ്രന് ഇന്നലെ ഈ ചിത്രം നോക്കി നില്‍ക്കെ കണ്ണീര് തുടച്ചു.
103 പേരുടെ മരണത്തിനിടയാക്കിയ പെരുമണ്‍ തീവണ്ടി ദുരന്തത്തിന്റെ ഭയാനകത അപ്പാടെ പകര്‍ത്തപ്പെട്ട പി. മുസ്തഫയുടെ ചിത്രവും ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായി.
1957ല്‍ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് വീട്ടില്‍ നിന്നിറങ്ങുന്നതാണ് മറ്റൊരു ചിത്രം എം.കെ ജോണ്‍ പകര്‍ത്തിയത്.
വലതു കൈയില്‍ ചെറിയൊരു ബ്രീഫ് കേസും ഇടതു കൈയില്‍ വാരിയെടുത്ത് ഒക്കത്തു പിടിച്ചിരിക്കുന്ന പേരക്കുട്ടിയും. പട്ടാമ്പി റെയില്‍ വേ സ്റ്റെഷനില്‍ നിന്ന് സാധാരണ കംപാര്‍ട്ട്മെന്റിലാണ് അന്ന് ഇഎംഎസ് സത്യപ്രതിജ്ഞ ചെയ്യാന്‍ തിരുവനന്തപുരത്തേക്കു പോയത്.
എന്‍.കെ പ്രേമചന്ദ്രന് എംപി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ എസ് സുധീശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്, പി. മുസ്തഫ, ദത്തന് പുനലൂര്‍, പ്രദീപ് ആശ്രാമം, ഡി. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.