മഴ കുറഞ്ഞിട്ടും വെള്ളം ഇറങ്ങാത്തതിനാൽ ഗതാഗതം പുനരാരംഭിക്കാനാകാത്ത ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാത.
തിരുവല്ല: പ്രളയക്കെടുതികൾ ഒഴിയാത്ത അപ്പർകുട്ടനാട് മേഖലയിലെ 1521 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിൽ. 46 ദുരിതാശ്വാസ ക്യാന്പുകളിലായി 4147 ആളുകളാണുള്ളത്. പത്തനംതിട്ട ജില്ലയിൽ കൂടുതൽ ക്യാന്പുകൾ നിലനിൽക്കുന്നതും തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലകളിലാണ്. പെരിങ്ങര, നെടുന്പ്രം, കടപ്ര, നിരണം പഞ്ചായത്തുകളിലായാണ് ക്യാന്പുകൾ.
കോഴഞ്ചേരി താലൂക്കിൽ മൂന്ന് ക്യാന്പുകളിലായി 25 പേരും റാന്നിയിൽ ഒരു ക്യാന്പിലായി 21 പേരും ഉൾപ്പെടെ 4197 പേരാണ് ഇപ്പോഴും ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകളിലായുള്ളത്.പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിലേക്ക് താമസം മാറാൻ പര്യാപ്തമല്ലാത്ത സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോഴും ക്യാന്പുകളിൽ കഴിയുന്നത്. വെള്ളം ഇറങ്ങിയ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ പ്രളയജലം അപഹരിച്ചതും വെള്ളം ഇറങ്ങാത്തതുമായ തുരുത്തുകളിലേക്ക് ആളുകൾക്ക് കടന്നു ചെല്ലാനായിട്ടില്ല.
ഇത്തരം മേഖലകളിലുള്ളവർ ക്യാന്പുകളിലാണ്. വയോധികരും കിടപ്പുരോഗികളും ക്യാന്പുകളിൽ കഴിയുന്നവരിലുണ്ട്. ഓണപ്പരീക്ഷ പടിവാതിൽക്കൽ, കുട്ടികൾ ക്യാന്പിൽ ഓണപ്പരീക്ഷ 13ന് ആരംഭിക്കാനാരിക്കേ സ്കൂൾ നൂറു കണക്കിന് കുട്ടികൾ ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിലാണ്. പടിഞ്ഞാറൻ മേഖലയിൽ ഒട്ടുമിക്ക സ്കൂളുകളിലും അധ്യയനം പുനരാരംഭിച്ചിട്ടില്ല.
സ്കൂളുകൾ മിക്കവയും ദുരിതാശ്വാസ ക്യാന്പുകളാണ്. ഔദ്യോഗിക കണക്കുകളിൽ 591 കുട്ടികളാണ് ദുരിതാശ്വാസ ക്യാന്പുകളിലുള്ളത്. ഇവരിൽസ്കൂൾ വിദ്യാർഥികളും അല്ലാത്തവരുമുണ്ട്. സ്കൂളുകളിൽ അധ്യയനം പുനരാരംഭിക്കണമെങ്കിൽ ഇനി ദിവസങ്ങൾ വേണ്ടിവരും. ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിച്ചിരുന്ന സ്കൂളുകൾ പുനഃക്രമീകരിക്കാനുമാകണം. ഇത്തരം ഒരു സാഹചര്യത്തിൽ ഓണപ്പരീക്ഷ സമയബന്ധിതമായി നടത്താമെന്ന പ്രതീക്ഷ അധ്യാപകർക്കില്ല.