മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി പ്രവീണിനുവേണ്ടി തെരച്ചിൽ നടത്തുന്നു.
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വള്ളത്തിൽനിന്നു വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽവീട്ടിൽ പ്രവീൺ എന്ന തോമസി (42) നെയാണ് കാണാതായത്.
അഞ്ചുതെങ്ങ് സ്വദേശി ആന്റണി അൽഫോൺസിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളിയാണ് തോമസ്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങി വരവേ ഹാർബറിനുള്ളിൽ താഴംപള്ളി ലേലഹാളിനു മുന്നിൽവച്ചു വള്ളത്തിൽനിന്ന് കാടലിലേക്ക് വീഴുകയായിരുന്നു. ഇയാൾ അപസ്മാര രോഗി ആയിരുന്നെന്നാണ് കൂടെയുള്ളവർ പറയുന്നത്.
അപ്പോൾ തന്നെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കായലിൽ മുങ്ങിയെങ്കിലും തോമസിനെ കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. ഫയർഫോഴ്സിന്റെ സ്കൂബ സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. മത്സ്യത്തൊഴിലാളികൾ വ്യാപകമായി വള്ളങ്ങളുമായെത്തി തിരച്ചിൽ നടത്തുന്നുണ്ട്.
പതുനൊന്നു ദിവസം മുമ്പ് ബോട്ടപകടത്തിൽ കാണാതായ ഷിജിനു വേണ്ടിയുള്ള തെരച്ചിൽ മുതലപ്പൊഴി കടലിൽ തുടരുകയാണ്. ഇതിനു സമീപത്താണു ഹാർബറിനുള്ളിൽ മത്സ്യത്തൊഴിലാളിയെ കാണാതായത്. ഷിജിനു വേണ്ടിയുള്ള തെരച്ചിൽ ഇന്നലെയും തുടർന്നിരുന്നു.
തെരച്ചിലുകാരുടെ കണ്ണിൽപ്പെടാതെ കടലിൽ കാണാതായവർ
വിഴിഞ്ഞം: പരാതികളും പ്രതിഷേധങ്ങളും തുടരുന്നതിനിടയിൽ സാധ്യമായ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തിയെങ്കിലും കാണാതായ മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള യാതൊരറിവും ഇന്നലെയയും ഉണ്ടായില്ല.
ഇന്ത്യൻ നേവി, തീരസംരക്ഷണ സേന, തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, സ്കൂബാ ഡൈവേസ് എന്നിവരുടെ കടൽ അരിച്ച് പെറുക്കിയുള്ള തെരച്ചിൽ നടത്തുമ്പോൾ ഡോണിയർ വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്തുനിന്നുള്ള നിരീക്ഷണവും തുടർന്നു. നിലവിലുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് നടത്തിയ തെരച്ചിലിലും പുല്ലുവിള സ്വദേശി ജോൺ മത്യാസും അഞ്ചു തെങ്ങ് സ്വദേശി ഷിജിനും കാണാമറയത്തു തന്നെ.
കടലിൽവീണു കാണാതാകുന്നവരെ സാധാരണയായി മൂന്നോ , നാലോ ദിവസത്തിനുള്ളിൽ കണ്ടെത്തുകയാണ് പതിവ്. ശക്തമായി തുടരുന്ന തെരച്ചിലിന്റെ ശക്തി ഒരാഴ്ചക്കുള്ളിൽ കുറയുകയും ചെയ്യും. എന്നാൽ ജോണിന്റെയും ഷിജിന്റെയും കാര്യത്തിൽ സ്ഥിതി വ്യത്യസ്തമായി. ബന്ധുക്കളും വീട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ അധികൃതർ കൂടുതൽ ഉണർന്നു. കരയ്ക്കു കയറ്റിയിരുന്ന തീരദേശ പൊലീസിന്റെ ബോട്ടുവരെ അറ്റകുറ്റപ്പണിക്കു ശേഷം കഴിഞ്ഞ ദിവസം കടലിൽ ഇറക്കി.
ശക്തമായ കടൽക്ഷോഭത്തിനിടയിലും തമിഴ്നാട് അതിർത്തിയും കടന്നു കന്യാകുമാരി, കുളച്ചൽ, കടിയപട്ടണം എന്നിവിടങ്ങളിലും ഉൾക്കടൽ വരെയും മറൈൻ എൻഫോഴ്സ്മെന്റിന്റെ ധീരവള്ളത്തിൽ ജോണിനു വേണ്ടിയുള്ള തെരച്ചിൽ നടത്തിയശേഷം വൈകുന്നേരമാണ് സംഘം തീരമണഞ്ഞത്.
തമിഴ് നാട്ടിലെ വിജനമായ തീരങ്ങളിൽ എവിടെയെങ്കിലും അടിഞ്ഞു കയറാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. മീൻപിടിത്തത്തിനിടയിൽ ശക്തമായ തിരയിൽപ്പെട്ടു വള്ളം മറിഞ്ഞ് ഇരുവരെയും കാണാതായിട്ട് ഇന്നു 12 ദിവസം പിന്നിടുകയാണ്.
ഉൾക്കടലിൽ വീണ ജോൺ മറ്റെവിടേക്കെങ്കിലും ഒഴുകിപ്പോയിരിക്കാമെന്നു കരുതുന്ന അധികൃതർ ഷിജിൻ തീരത്തെ പാറക്കൂട്ടങ്ങളിൽ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയു ണ്ടെന്നും കരുതുന്നു. കടൽ മുഴുവനും തെരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇരുവരെയും കുറിച്ച് ഒരറിവുമില്ലാത്തത് അധികൃതർക്ക് ഏറെ തലവേദനയായിരിക്കുകയാമ്. ഇന്നലെ കടൽക്ഷോഭത്തിനു നേരിയ ശമനമുണ്ടായത് തെരച്ചിലിന് അനുകൂലമായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews search teams.