വണ്ടൂർ സിയന്ന ഓഡിറ്റോറിയത്തിൽ നടന്ന ജനസാക്ഷ്യം പൊതുജന പരാതി പരിഹാര അദാലത്തിൽ മന്ത്രി എ.പി. അനിൽകുമാർ പരാതി കേൾക്കുന്നു.
വണ്ടൂർ: "ജനസാക്ഷ്യം’ അദാലത്ത് ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിനും സാധ്യമായത്ര വേഗത്തിൽ അവയ്ക്ക് പരിഹാരം കാണുന്നതിനുമുള്ള ഫലപ്രദമായ വേദിയായി മാറണമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ജനസാക്ഷ്യം പൊതുജന പരാതി പരിഹാര അദാലത്ത് വണ്ടൂർ സിയന്ന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭരണകൂടത്തെ നേരിട്ട് സമീപിച്ച് പരാതികൾ അവതരിപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടലിലൂടെ പരിഹാരം തേടാനും ജനങ്ങൾക്ക് അവസരം ഒരുക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് അദാലത്തിൽ ലഭിച്ചത്.
വർഷങ്ങളായി പരിഹാരം കാത്തുകിടക്കുന്ന അപേക്ഷകളും പരാതികളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ പരാതികളും പൂർണമായി പരിഹരിക്കാൻ സാധിക്കണമെന്നില്ല. പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങൾ പരമാവധി വേഗത്തിൽ തീർപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. അദാലത്തിനു മുന്പായി ലഭിച്ച അപേക്ഷകളിൽ അനുവദിച്ച അഞ്ച് റേഷൻ കാർഡ് മന്ത്രി, ഉടമകൾക്ക് നൽകി.
അദാലത്തിൽ 470 പരാതികളാണ് ലഭിച്ചത്. 21 വകുപ്പുകളുടെ കൗണ്ടറുകളിലായാണ് പരാതികൾ സ്വീകരിച്ചത്. ലഭിച്ച പരാതികൾ രണ്ടാഴ്ചക്കകം തീർപ്പാക്കാൻ കളക്ടർ ഡോ. വിനയ് ഗോയൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
അഡ്വ. എം. റഹ്മത്തുള്ള എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി, എഡിഎം പി. അൻവർ സാദത്ത്, സബ് കളക്ടർ സാക്ഷി മോഹൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ആലിപ്പറ്റ ജമീല, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.ടി. അജ്മൽ തുടങ്ങിയവർ പങ്കെടുത്തു.