മേൽപാലത്തിന്റെ തൂണുകൾ ബന്ധിപ്പിച്ചുള്ള കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുന്നു.
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടിയിൽ മൂന്നു സ്പാനുകളിലായി തൂണുകളിൽ ഉയർത്തുന്ന മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്പാനുകൾ ഉറപ്പിക്കുന്നതിനുമുന്നോടിയായി ഒരേ നിരയിലുള്ള തൂണുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കോൺക്രീറ്റിംഗ് ഇന്നലെ ഉച്ചയ്ക്കുശേഷം ആരംഭിച്ചു.
നിർമാണത്തിനായി മൂന്ന് ആഴ്ച മുമ്പ് തയാറാക്കിയിരുന്ന കമ്പിക്കൂട് സാങ്കേതികപ്പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് പൂർണമായും അഴിച്ചുമാറ്റിയിരുന്നു. ഡ്രോയിംഗിൽ നിർദേശിച്ചിരുന്ന അളവിലും ഡിസൈനിലും വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് എൻഎച്ച്എഐ നിയോഗിച്ച കൺസൾട്ടൻസി അധികൃതർ നടത്തിയ പരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്.
തുടർന്ന് കമ്പിക്കൂട് പൊളിച്ചുമാറ്റി പുതുതായി നിർമാണം നടത്തുകയായിരുന്നു. ടൺ കണക്കിന് ഭാരമുള്ള ആയിരക്കണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന ദേശീയപാതയിലെ നിർമാണത്തിൽ സംഭവിച്ച പാകപ്പിഴയിൽ പ്രദേശവാസികളും യാത്രക്കാരും പ്രതിഷേധത്തിലായിരുന്നു. ഇതേത്തുടർന്ന് അടിയന്തര പ്രാധാന്യത്തോടെ കമ്പികൾ കെട്ടി നിർമാണം പൂർത്തിയാക്കുകയായിരുന്നു. റെഡിമിക്സ് ആയി എത്തിക്കുന്ന കോൺക്രീറ്റ് മിശ്രിതം ബൂം പ്ലേസർ കോൺക്രീറ്റ് പമ്പിംഗ് മെഷീൻ ഉപയോഗിച്ചാണ് ഇപ്പോൾ തൂണുകൾ ബന്ധിപ്പിക്കുന്ന ഭാഗത്ത് കോൺക്രീറ്റിംഗ് നടത്തുന്നത്. നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി ബ്രിഡ്ജ് എൻജിനീയറും സ്ഥലത്ത് സന്നിഹിതനാണ്.
കോൺക്രീറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി സൈറ്റിൽ കോൺക്രീറ്റ് സ്ലംപ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോൺക്രീറ്റ് മിശ്രിതത്തിന്റെ ഉറപ്പും ജലാംശവും പരിശോധിക്കുന്നതിനാണ് സ്ലംപ് ടെസ്റ്റ് നടത്തുന്നത്.
അതേസമയം, മേൽപാലത്തിന്റെ തൂണുകളുടെ ആദ്യഘട്ട നിർമാണത്തിൽ റെഡിമിക്സ് കോൺക്രീറ്റ് വാഹനത്തിൽനിന്ന് ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് കോരിയെടുത്ത് ഒഴിച്ച നടപടി നേരത്തെ വിവാദമായിരുന്നു.
അപ്രോച്ച് റോഡ് നിർമാണവും മെല്ലെപ്പോക്കിൽ
മേൽപാലത്തിന്റെ ഇരുഭാഗങ്ങളിലേക്കുള്ള അപ്രോച്ച് റോഡുകൾക്കായി പ്രീകാസ്റ്റ് റിട്ടെയ്നിംഗ് കോൺക്രീറ്റ് ഭിത്തികൾ നിർമിക്കുന്ന ജോലികളും മന്ദഗതിയിലാണ്. മണ്ണ് നിറയ്ക്കുന്നതിനായി പ്രധാനപാത അടച്ചതോടെ ഇരുവശങ്ങളിലൂടെയുള്ള സർവീസ് റോഡുകൾ വഴിയാണ് നിലവിൽ വാഹനഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.
അഞ്ചര കിലോമീറ്റർ പരിധിയിൽ മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാതകളും കൊരട്ടിയിൽ മേൽപാലവുമാണ് ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരുന്നത്. മൂന്ന് സ്ഥലങ്ങളിലും ഒരേസമയം നിർമാണം ആരംഭിച്ചാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ആദ്യഘട്ടത്തിൽ മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണവും കൊരട്ടിയിൽ ഡ്രെയിനേജ് നിർമാണവുമാണ് ആരംഭിച്ചത്.
നിലവിൽ മുരിങ്ങൂരിലെയും ചിറങ്ങരയിലെയും നിർമാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടും കൊരട്ടിയിലെ പ്രധാന നിർമാണത്തിന് പ്രതീക്ഷിച്ച വേഗതയില്ല.
തിരുനാൾക്കാലത്ത് ഗതാഗതം എങ്ങനെ?
കഴിഞ്ഞവർഷത്തെ കൊരട്ടിമുത്തിയുടെ തിരുനാൾ സമയത്ത് പ്രധാനപാത പൊളിക്കാതെ കാനനിർമാണം മാത്രമാണ് നടന്നിരുന്നത്. തീർഥാടകരുടെയും വാഹനങ്ങളുടെയും വൻതിരക്കുണ്ടായിരുന്നെങ്കിലും പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ കാര്യക്ഷമമായ ഇടപെടലിലൂടെ ഗതാഗതം നിയന്ത്രിക്കാനായി. എന്നാൽ ഇത്തവണ പ്രധാനപാത തന്നെ പൊളിച്ച സാഹചര്യത്തിൽ സർവീസ് റോഡുകളെ ആശ്രയിച്ചാണ് ഗതാഗതം.
കാലവർഷത്തെ തുടർന്നുണ്ടായ വെള്ളക്കെട്ടും നിർമാണത്തിലെ മെലലെപ്പോക്കും ദേശീയപാത ഉപയോഗിക്കുന്നവർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
പ്രധാനപാത അടച്ചതോടെ കൊരട്ടി ജംഗ്ഷനിലെത്തുന്ന വാഹനങ്ങൾക്ക് യു - ടേൺ എടുക്കുന്നതിനായി സർക്കാർ പ്രസിനും പോലീസ് സ്റ്റേഷൻ പരിസരത്തേക്കും പോകേണ്ട സ്ഥിതിയാണുള്ളത്.
മേൽപാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയാക്കി ഒരു സ്പാനിന്റെ നിർമാണമെങ്കിലും തിരുന്നാളിന് മുമ്പ് വാഹനഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
Tags : Nattuvishesham Districtnews Technical