പാലാ: കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയിലെ മാനേജ്മെന്റ് കമ്മിറ്റി വിളിച്ചുചേര്ക്കാത്തതുമായി ബന്ധപ്പെട്ട് നഗരസഭാ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാദപ്രതിവാദം കടുക്കുന്നു.
പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് രോഗികളാണ് ദിനംപ്രതി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് മാനേജ്മെന്റ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് തീരുമാനം സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ രാഷ്ട്രീയത്തിന് അധീതമായി ജനകീയ സമരവും ജനറല്‍ ആശുപത്രി സംരക്ഷണസദസും സംഘടിപ്പിക്കുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന് പറഞ്ഞു. പുതിയ ഭരണസമിതി നിലവില്‍ വന്നതിനുശേഷം ഇതുവരെ ഒരു കമ്മിറ്റി പോലും കൂടാത്തതു കാരണം ആശുപത്രിയുടെ പല പ്രവര്‍ത്തനങ്ങളും താറുമാറായിരിക്കുകയാണ്.
പാലാ നഗരസഭ നാലു കോടിയോളം രൂപ ജനറൽ ആശുപത്രിക്കായി ഓരോ വര്‍ഷവും മാറ്റിവയ്ക്കുന്നുണ്ട്. കഴിഞ്ഞ ഭരണകാലത്ത് ഡയാലിസിസ് സെന്റര്‍, പോസ്റ്റ്മോര്‍ട്ടം സൗകര്യം, ജീവിതശൈലീ രോഗ നിര്‍ണയത്തിനായി മെറ്റാബോളിക് സെന്റര്‍, പുതിയ ഓപ്പറേഷന് തിയറ്റര്‍, പുതിയ ലാബ്, കാന്‍സര്‍ സെന്റര്‍, രണ്ട് വെല്‍നസ് സെന്റുകൾ, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ തുടങ്ങിയവ നടത്താന്‍ സാധിച്ചത് ചെയര്‍മാനും ആശുപത്രി സൂപ്രണ്ടും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും ആശുപത്രിയുടെ വികസനത്തിന് ഒരേ മനസോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ്.
പൊതുപ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും നോമിനികളെ നിയമിക്കാന്‍ താമസം നേരിട്ടെങ്കില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സ്റ്റാറ്റ്യൂട്ടറി കമ്മിറ്റി കൂടി തീരുമാനം എടുക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉള്ളതിനാല്‍ ഒരാഴ്ചയ്ക്കകം മാനേജ്മെന്റ് കമ്മിറ്റി വിളിച്ചുകൂട്ടാന്‍ ചെയര്പേഴ്സന് നടപടി സ്വീകരിക്കണമെന്നും അധ്യക്ഷ ചെയര്പേഴ്സണാണെങ്കിലും മെംബര്‍ സെക്രട്ടറി എന്ന നിലയില്‍ ആശുപത്രി സുപ്രണ്ടാണ് കമ്മിറ്റിയിൽ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതെന്നും ബിജു പാലൂപ്പടവന് പറഞ്ഞു.
രാഷ്ട്രീയജാള്യത മറയ്ക്കാനെന്ന് ചെയര്‍പേഴ്സണ്‍
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിളിച്ചുചേർക്കുന്നില്ലെന്ന കൗണ്‍സിലര്‍ ബിജു പാലൂപ്പടവന്റെ ആക്ഷേപം രാഷ്ട്രീയ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്ന് ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിളിച്ചുചേര്‍ക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്വം കമ്മിറ്റി മെംബര്‍ സെക്രട്ടറിയായ ആശുപത്രി സൂപ്രണ്ടിനാണ്. കൗണ്‍സില്‍ തീരുമാനം എടുത്തതോടൊപ്പം തന്നെ എച്ച്എംസി അംഗങ്ങളുടെ പട്ടിക ആശുപത്രി സൂപ്രണ്ടിന് കൈമാറിയിരുന്നു. തുടര്‍ന്ന് നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ച് പട്ടികയ്ക്കെതിരേ കള്ളപ്പരാതി നല്കി ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് കൗണ്‍സിലര്‍ ശ്രമിച്ചത്.
എന്നിരുന്നാലും, നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ച് മുനിസിപ്പല്‍ സെക്രട്ടറി ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്. ഇനി എച്ച്എംസി വിളിച്ചുചേര്‍ക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്വം ആശുപത്രി സൂപ്രണ്ടിനാണ്. അതിനുള്ള നിര്‍ദേശം രേഖാമൂലം ആശുപത്രി സൂപ്രണ്ടിന് നൽകിയിട്ടുണ്ട്.
നിയമപരമായി ബാധ്യതയില്ലെങ്കിലും യുഡിഎഫ് നേതൃത്വത്തിന്റെ അഭിപ്രായം കേട്ടും ബൈജു കൊല്ലംപറമ്പിലിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താമെന്ന് അറിയിച്ചിട്ടും അത് സ്വീകരിക്കാതെ വേറെ പേരു നിര്‍ദേശിച്ച് ബിജു പാലൂപ്പടവന് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
Tags : Pala General Hospital Nattuvishesham Districte news