കണമല: ബഫർ സോൺ വിഷയത്തിൽ വീണ്ടും പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകളിൽ തെളിവെടുപ്പിനും പരിശോധനയ്ക്കും സർക്കാർ സമിതി എത്തുന്നു. 2024 ഡിസംബർ 21ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയതാണ്. ഇതോടൊപ്പം ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച വിവരശേഖരണത്തിനായി വകുപ്പുകളുടെ സംയുക്ത ഫീല്‍ഡ് പരിശോധനയും നടന്നതാണ്.
ഇതിന് തൊട്ടുമുമ്പ് ബഫർ സോൺ വിഷയത്തിൽ ഫീൽഡ് പരിശോധന നടത്താതെ ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ചെയർമാനായ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പമ്പാവാലി മേഖലയെ ബഫർ സോൺ പട്ടികയിൽപ്പെടുത്തിയെന്ന് ഗുരുതര ആക്ഷേപമുയർന്നിരുന്നു.
ഒടുവിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയുടെ സന്ദർശനം കഴിഞ്ഞതോടെ ബഫർ സോൺ ഒഴിവാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. ഇതിന്റെ തുടർ നടപടിയായി സംസ്ഥാന സർക്കാർ ശിപാർശ റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയത് കേന്ദ്ര പോർട്ടലിൽ സമർപ്പിച്ചില്ലെന്ന ആക്ഷേപവും പിശകുകളും പരിഹരിച്ച് സമർപ്പിച്ചതാണ്. ഇതോടെ ബഫർ സോൺ വിമുക്ത പ്രഖ്യാപനമാണ് തുടർന്നുണ്ടാവുകയെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, ഇതിനുശേഷം നടപടികളുണ്ടായില്ല.ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ വീണ്ടും പ്രാദേശിക തലത്തിൽ തെളിവെടുപ്പും പരിശോധനയും നടത്താൻ ഇപ്പോൾ കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ എത്തിയത്. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം വനം വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നതിനായി പ്രദേശങ്ങളിലെ ജനപ്രതിനിധികളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കുന്നതിനും ഇതിനായി പ്രത്യേകം സമിതികള്‍ രൂപീകരിക്കുന്നതിനും തീരുമാനമായിരിക്കുന്നത്.
1978 മുതൽ പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകൾ പെരിയാർ കടുവ സങ്കേത പരിധിയിലാണ്. ഇത് മൂലമാണ് 2023 ഡിസംബർ 14ന് വനംവകുപ്പ് പരിസ്ഥിതി ലോല മേഖല സംബന്ധിച്ചു (ബഫർ സോൺ) നടത്തിയ ഉപഗ്രഹ സർവേയിൽ ഈ രണ്ട് വാർഡുകൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായുള്ള വനഭൂമിയിൽ ഉൾപ്പെടുത്തി വനംവകുപ്പ് മാപ്പ് പുറത്തുവിട്ടത്. 78ൽ പെരിയാർ സങ്കേത പരിധിയിൽ ഉൾപ്പെട്ടപ്പോൾ നീക്കിയിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.
തുടർന്ന് 2023 ജനുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ സംസ്ഥാന വന്യജീവി ബോർഡ് പ്രദേശത്തെ പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയും ഇതിന് കേന്ദ്ര വന്യജീവി ബോർഡിന്റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതി ആവശ്യമായതിനാൽ രേഖകൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്തതിന് ശേഷം ഇപ്പോൾ വീണ്ടും ഫീൽഡ്തല പരിശോധന നടത്താനുള്ള നിർദേശം ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തുള്ള ജനവാസ മേഖലകളെയും പെരിയാര്‍ കടുവാ സങ്കേതത്തില്‍പ്പെട്ട പമ്പാവാലി, എയ്ഞ്ചൽവാലി സെറ്റില്മെന്റുകളെയും സങ്കേതത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ചാണ് വീണ്ടും പരിശോധനയ്ക്ക് കേന്ദ്ര നിർദേശമുള്ളത്. നിലവിൽ ബഫർ സോൺ പ്രകാരം പമ്പാവാലി, എയ്ഞ്ചൽവാലി, തട്ടേക്കാട് പ്രദേശങ്ങളിൽ ആക്ഷന്‍ പ്ലാനുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനാണ് കേന്ദ്ര നിർദേശം.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വസ്തുവകകള്‍ സ്വതന്ത്രമായി ഉപയോഗിക്കുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ തയാറല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രദേശങ്ങളിലെ ജനപ്രതിനിധികളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കുന്നതിനായി ഇപ്പോൾ പ്രത്യേക സമിതികള്‍ രൂപീകരിക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സമിതികള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ചശേഷം കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി ദേശീയ വന്യജീവി ബോര്‍ഡിന് സമര്‍പ്പിക്കാനാണ് തീരുമാനം.
സമിതിയില്‍ വനം വകുപ്പുമന്ത്രി ചെയര്മാനായിരിക്കുന്നതും ബന്ധപ്പെട്ട എംഎല്‍എമാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് മെംബര്‍മാര്‍, ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുന്നതുമാണ്. കൂടാതെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സമിതിയുടെ കണ്‍വീനര്‍ ആയിരിക്കും.
Tags : nattu vishesham Pambavally buffer zone