പ്രതീകാത്മക ചിത്രം
ചാത്തന്നൂര്‍: പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ രോഗികളെ ചികിത്സിക്കാനും പരിചരിക്കാനും ആവശ്യമായ ജീവനക്കാര്‍ ഇല്ല. നിലവില്‍ 500 കിടക്കകളാണ് ഉള്ളതെങ്കിലും 549 കിടക്കകള്‍ വരെയാണ് ഉപയോഗിക്കുന്നത്. ആശുപത്രി ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്നത് 300 കിടക്കകളായിരുന്നു. അതിന്റെ സ്റ്റാഫ് പാറ്റേണ്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. 2012ന് ശേഷം ഒരു തസ്തികയില്‍ പോലും നിയമനം നടത്തുകയോ പുതിയ തസ്തികകള്‍ അനുവദിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ കിടക്കകളുടെ എണ്ണം ഇരട്ടിയോളമാവുകയും ചെയ്തു.
കോവിഡ് കാലത്തിന് ശേഷം രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്ധവുണ്ടായെങ്കിലും അതിനനുസൃതമായി തസ്തിക അനുവദിക്കണമെന്നാണ് ആവശ്യം. നിലവിലുള്ളതിന്റെ ഇരട്ടിയോളം ജീവനക്കാരെയാണ് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടതെന്ന് കേരള ഗവ.നഴ്സസ് യൂണിയന് ചൂണ്ടിക്കാണിക്കുന്നു.
500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രിയില്‍ ഒരു ചീഫ് നഴ്സിംഗ് ഓഫീസറെ നിയമിക്കേണ്ടതാണ്. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി യിൽ ഈ തസ്തിക അനുവദിച്ചിട്ടില്ല. നഴ്സിംഗ് സുപ്രണ്ട് തസ്തികയില്‍ നിലവില്‍ ഒരാള്‍ മാത്രമാണുള്ളത്. സീനിയര്‍ നഴ്സിംഗ് ഓഫീസര്‍മാരുടെ എണ്ണത്തില്‍ കൂടുതല്‍ വന്നതിനാല്‍ ജിആര്‍ഐ നഴ്സിംഗ് സൂപ്രണ്ടിനെ നിയമിക്കണം.ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ടുമാര്‍ നിലവില്‍ മൂന്ന് പേരാണുള്ളത്. കിടക്കകളുടെ എണ്ണത്തിന് ആനുപാതികമായി തസ്തികകള്‍ വര്‍ധിപ്പിക്കണം.
സീനിയര്‍ നഴ്സിംഗ് ഓഫീസര്‍മാര്‍ നിലവില്‍ 12 പേരാണുള്ളത്. 38 പേരെ കൂടി ഈ തസ്തികയില്‍ നിയമിക്കേണ്ടതാണ്. നഴ്സിംഗ് ഓഫീസര്‍മാര്‍ നിലവില്‍ 120 പേരാണുള്ളത്. വാര്‍ഡുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഏറ്റവും കുറഞ്ഞത് 100 പേരെ കൂടി എങ്കിലും നിയമിക്കണം. നഴ്സിംഗ് അസിസ്റ്റന്റുമാര്‍ നിലവില്‍ 20 പേരാണുളളത്. ഇതില്‍ 10 പേര് ഒപി, ഒടി എന്നിവിടങ്ങളിലുമാണ്. ഐസിയു, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലും വാര്‍ഡുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി 80 പേരെക്കൂടി നിയമിക്കണം.
ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്- 1. നിലവില്‍ ആറു പേരാണുള്ളത്. രോഗികളെ എക്സ്-റേ, സിടി സ്കാന്‍ എന്നിവിടങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവരുന്നതു റഫറന്‍സ് വന്നാല്‍ കൊണ്ടുപോകേണ്ടതും ഇവരാണ്. കൂടാതെ വാര്‍ഡുകള്‍ ശുചിയാക്കുന്നതിനും ഇവരെയാണ് നിയോഗിക്കുന്നത്. ഒരു വാര്‍ഡില്‍ ഒരാള്‍ വീതം വരണം. 35 പേരെ കൂടി ഈ തസ്തികയില്‍ നിയമിക്കേണ്ടതാണ്. ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്. (ക്ലീനിംഗ് സ്റ്റാഫ്) നിലവില്‍ 15 പേരാണുള്ളത്. കുറഞ്ഞത് 80 പേര് വേണം.
ഡയാലിസിസ് ടെക്നീഷ്യന്: നിലവില്‍ 12 ഡയാലിസിസ് മെഷിനുകളാണുള്ളത്. പക്ഷേ രണ്ട് ടെക്നീഷ്യന്മാര് മാത്രമാണുള്ളത്. 14 പേര് കൂടി ഉണ്ടെങ്കിലെ നാല് സൈക്കിള്‍ ഡയാലിസിസ് ചെയ്യാന്‍ പറ്റുകയുള്ളു. 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമാക്കാനും കഴിയുകയുള്ളൂ. ടെക്നിഷ്യന്മാര് ഇല്ലാത്തതിന്റെ കുറവ് രോഗികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഇസിജി ടെക്നിഷ്യന്‍: നിലവില്‍ സ്ഥിരം ജീവനക്കാരില്ല. അഞ്ച് പേരെയെങ്കിലും നിയമിക്കണം. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ നിലവിലില്ല. അതുകൊണ്ട് തന്നെ ലിഫ്റ്റ് പലപ്പോഴും കേടാവുന്നു. അഞ്ച് പേരെയെങ്കിലും നിയമിക്കണം. തീവ്രപരിചരണ വിഭാഗം, ഓപ്പറേഷന് തീയേറ്ററുകള്‍ എന്നിവിടങ്ങളിലെ എസിയുടെ തകരാറുകള്‍ പരിഹരിക്കണം.
ഡോബി: നിലവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എത്തിയ രണ്ടു പേരും വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ ഒരാളുമാണുള്ളത്. സ്ഥിരം ജീവനക്കാരില്ല. നാലു പേരെ സ്ഥിരം ജീവനക്കാരായി നിയമിക്കണം. മോര്‍ച്ചറി മാന്‍ ഇല്ല. രണ്ട് പേരെയെങ്കിലും പോസ്റ്റ് ചെയ്യണം.
ബാര്‍ബര്‍: ആരുമില്ല. ബാര്‍ബറുടെ ജോലി ഇപ്പോള്‍ ചെയ്യേണ്ടിവരുന്നത് നഴ്സിംഗ് അസിസ്റ്റ, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്- 1 എന്നി തസ്തികയിലുളളവരാണ്. ബാര്‍ബര്‍ തസ്തികയിലും നിയമനം നടത്തണം.ട്രോമാ കെയര്‍ യൂണിറ്റ്: ഇതുവരെയും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പണം അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. അടിയന്തരമായി നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ട്രോമാ കെയര്‍ യൂണിറ്റ് ആരംഭിക്കണം.
ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. യന്ത്രോപകരണങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇതിനാവശ്യമായ ജീവനക്കാരെ നിയോഗിച്ച് ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം.
ആരോഗ്യ വകുപ്പുമന്ത്രിയിലാണ് രോഗികളുടെയും നാട്ടുകാരുടെയും പ്രതീക്ഷ. ഈ മാസം ആദ്യം ആശുപത്രി സന്ദര്‍ശിച്ച മന്ത്രി അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന പ്രത്യാശയാണ് പകര്‍ന്നിരിക്കുന്നത്.ജീവനക്കാരുടെ കുറവുകളെക്കുറിച്ചും ഒഴിഞ്ഞു കിടക്കുന്ന തസ്തികകളെക്കുറിച്ചും കേരള ഗവ. നഴ്സസ് യൂണിയന് മന്ത്രിക്ക് കണക്കുകള്‍ വ്യക്തമാക്കി നിവേദനം നല്കി.
Tags : NattuVishasham DistrictNews