വെള്ളറട വൈദ്യുതി സെക്ഷന്‍ ഓഫീസിലെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ.
വെള്ളറട : കറണ്ടില്ലെന്നുള്ള പരാതി പറയാന്‍ വെള്ളറട വൈദ്യുതി സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ചാല്‍ ഭരണം മാറിയത് അറിയില്ലേയെന്നു മറുചോദ്യം. ഇതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
ഗുണഭോക്താവ് വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ വിളിച്ചാല്‍ എന്താണ് തടസം അല്ലെങ്കില്‍ എന്തു കാരണത്താലാണ് വൈദ്യുതി മുടങ്ങിയത്, അതുമല്ലെങ്കില്‍ എവിടെയെങ്കിലും മരച്ചില്ല വീണതാണോ, അല്ലെങ്കില്‍ വേറെ ഏതെങ്കിലും സാങ്കേതിക പ്രശ്നമാണോ എന്ന് ഗുണഭോക്താവിനെ സൗമ്യമായി അറിയിക്കുന്നതിനു പകരമാണ് ഭരണം മാറിയത് അറിയില്ലേയെന്ന മറുചോദ്യവുമായി ഉദ്യോഗസ്ഥരെത്തുന്നത്.
വെള്ളറട കെഎസ്ഇബി ഓഫീസിലെ ജീവനക്കാരുടെ ഈ നിലപാടിനെതിരെ സര്‍ക്കാര്‍തലത്തില്‍ നടപടി വേണമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്. രോഷാകുലരായ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചു. പ്രതിഷേധക്കാർ സൗമ്യമായി സംസാരിച്ചുവെങ്കിലും ധിക്കാരപരമായിട്ടുള്ള സംസാരമാണ് കെഎസ്ഇബി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത്.
സംഭവമറിഞ്ഞ് വെള്ളറട പോലീസ് എത്തി പ്രതിഷേധക്കാരെ സൗമ്യമായി പറഞ്ഞയച്ചു. വെള്ളറട കെഎസ്ഇബി പരിധിയില്‍ അശാസ്ത്രീയമായ വൈദ്യുതി മുടക്കം സൃഷ്ടിക്കുന്നത് ജീവനക്കാര്‍ തന്നെയാണെന്ന പരാതിയും വ്യാപകമാകുന്നുണ്ട്. ഈ കുറ്റങ്ങളെല്ലാം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കെഎസ്ഇബി ജീവനക്കാരുടെ ധിക്കാരപരമായ നിലപാടിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു.