നെന്മാറ- ഒലിപ്പാറ റോഡ്
നെന്മാറ: കരാർ ഏറ്റെടുത്ത് മൂന്നുവർഷം പിന്നിട്ടിട്ടും നെന്മാറ- ഒലിപ്പാറ റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രാദേശികനേതൃത്വം സമരത്തിലേക്ക്.
നിർത്തിവച്ചിരിക്കുന്ന റോഡുപണി പത്തുദിവസത്തിനുള്ളിൽ പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നു നേതാക്കൾ അറിയിച്ചു.
റോഡ് നിർമാണത്തിനു നേതൃത്വം നൽകുന്ന ദേശീയപാത വിഭാഗത്തിന്റെ ബന്ധപ്പെട്ട ഓഫിസുകൾ കേന്ദ്രീകരിച്ചായിരിക്കും സമരപരിപാടികൾ സംഘടിപ്പിക്കുക.
കരാറുകാരന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് റോഡുനിർമാണം അനിശ്ചിതമായി നീളാൻ പ്രധാന കാരണമെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
നിശ്ചിത കാലാവധിക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാതെ പലതവണ സമയം നീട്ടിവാങ്ങിയ കരാറുകാരൻ ഒടുവിൽനൽകിയ ഉറപ്പും പാലിച്ചില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ ആരോപിച്ചു.
പുതിയ ഷെഡ്യൂൾ പ്രകാരം പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും നിശ്ചയിച്ചദിവസങ്ങൾ പിന്നിട്ടിട്ടും കാര്യമായ ഒരു നിർമാണപ്രവർത്തനവും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ കണ്ടെത്തി പ്രവൃത്തി എത്രയും വേഗം പുനരാരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പലതവണ ആവശ്യപ്പെട്ടിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരിയും വൈസ് പ്രസിഡന്റ് എസ്.എം. ഷാജഹാനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പലതവണ ഉറപ്പുകൾ ലംഘിച്ച കരാറുകാരന് വീണ്ടും ഒരവസരം കൂടി നൽകിയത് തെറ്റായ തീരുമാനമായിപ്പോയെന്നും അവർ അഭിപ്രായപ്പെട്ടു.കയറാടി വരെയുള്ള ഭാഗത്തെ പ്രവൃത്തി പൂർത്തിയാക്കിയ ശേഷം അവസാനഘട്ടമായി ഒലിപ്പാറ വരെയുള്ള ജോലികൾ ഒക്ടോബറിൽ പൂർത്തിയാക്കുമന്നായിരുന്നു കരാറുകാരൻ ഒടുവിൽ നൽകിയ ഉറപ്പ്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ അതും യാഥാർഥ്യമാകുമോയെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്. മഴയ്ക്ക് ശമനമായതോടെ തകർന്നുകിടക്കുന്ന റോഡിൽ പൊടിശല്യം രൂക്ഷമായിരിക്കുകയാണ്.
ഇതുവഴി യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. റോഡിന്റെ മോശം അവസ്ഥ മലം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും വർധിച്ചതായി പരാതിയുണ്ട്.