കൊടകര: ഓണം കഴിഞ്ഞെങ്കിലും മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ വർണവസന്തമൊരുക്കി പൂത്തുലഞ്ഞ് നിൽക്കുകയാണ് കൊടകര - പാറേക്കാട്ടുകര വഴിയിൽ ഒരു പൂപ്പറന്പ്.
കണ്ണിന് കുളിർമയേകുന്ന ഈ പൂക്കാഴ്ച ഈവഴിയിൽ യാത്രചെയ്യുന്ന ആരെയും ഒന്നു നോക്കിനിൽക്കാൻ പ്രേരിപ്പിക്കും. സഹൃദയ എൻജിനിയറിംഗ് കോളജിനു സമീപമുള്ള മുപ്പതു സെന്റ് പറന്പിൽ ചെണ്ടുമല്ലികൃഷി നടത്തിയിരിക്കുന്നത് കൊടകര പ്ലാശേരി തൊമ്മാന ടെന്നിയാണ്.
2026 ജൂണ്‍ 25 നാണ് ഇദ്ദേഹം മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ഹൈബ്രിഡ് ഇനത്തിൽപ്പെട്ട രണ്ടായിരം തൈകൾ മണ്ണുത്തിയിൽനിന്ന് വാങ്ങി നട്ടത്. ഒരു തൈക്ക് അഞ്ചു രൂപയായിരുന്നു വില. ഓണക്കാലത്ത് മികച്ച വിളവും വരുമാനവും പ്രതീക്ഷിച്ചായിരുന്നു കൃഷിയിറക്കിയത്. എന്നാൽ പ്രതീക്ഷിച്ച സമയത്ത് പൂ ലഭിച്ചില്ല. ഇപ്പോഴാണ് പൂവിട്ടിരിക്കുന്നത്.
ഓണക്കാലത്ത് കിലോയ്ക്ക് 80 രൂപ വരെ മൊത്തവിലയുണ്ടായിരുന്നെങ്കിലും ഇപ്പോൾ കിലോയ്ക്ക് 40 രൂപ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് കച്ചവടക്കാർ പറഞ്ഞതായി ടെന്നി പറയുന്നു.
രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പൂക്കൾ പൂർണമായും വിരിയും.ഭാര്യ ഷൈജിയുടെയും അമ്മ ത്രേസ്യയുടെയും കൂട്ടായ പരിശ്രമത്തിലാണ് മുപ്പത് സെന്റ് ഭൂമി ഇന്ന് നിറങ്ങളാൽ സന്പന്നമായ പൂപ്പറന്പായി മാറിയത്. വിലയിടിവിന്റെ ആശങ്കയ്ക്കിടയിലും തങ്ങളുടെ കൃഷിയിടം കണ്ടുപോകുന്നവരുടെ മുഖത്തെ സന്തോഷമാണ് ഈ കുടുംബത്തിനു ലഭിക്കുന്ന വലിയ ആനന്ദം.