പ്രതീകാത്മക ചിത്രം
കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഹന സൗകര്യമുള്ള വഴി പൂർണമായും തടസപ്പെട്ടെന്ന പരാതിയിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് നിയമാനുസൃത പരിഹാരമാർഗങ്ങൾ കണ്ടെത്താൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് കോഴിക്കോട് ജില്ലാ കളക്ടർക്കാണ് നിർദേശം നൽകിയത്. ജില്ലാ കളക്ടർ വിളിക്കുന്ന യോഗത്തിന്റെ തീരുമാനവും സ്വീകരിച്ച നടപടികളും രണ്ടുമാസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ഒളവണ്ണ പഞ്ചായത്തിലെ പത്താം വാർഡിലാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.
പന്തീരാങ്കാവ് കൊടൽ നടക്കാവിൽ താമസിക്കുന്ന എൻ. ശ്രീധരൻ നായരുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ദേശീയപാതയക്ക് വേണ്ടി മണ്ണെടുത്ത് താഴ്ത്തിയതിനെ തുടർന്ന് പൂർണമായും തടസപ്പെട്ടത്. കമ്മീഷൻ ദേശീയപാതാ അഥോറിറ്റിയിൽ നിന്നും റിപ്പോർട്ട് വാങ്ങി.പരാതിക്കാരന്റെയും പ്രദേശവാസികളുടെയും ആവശ്യപ്രകാരം നിലവിലുള്ള ഗ്രാമീണ റോഡ് സർവീസ് റോഡുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചു. സർവീസ് റോഡ് നിർമാണത്തിനു ശേഷം പരാതിക്കാരന്റെ വീട്ടിലേക്ക് റാംപ് റോഡ് നിർമിക്കാനും തീരുമാനിച്ചു. എന്നാൽ ഇത് നാട്ടുകാർ അംഗീകരിച്ചില്ല.
സർവീസ് റോഡ് ആവശ്യമായ ഉയരത്തിൽ പുനർനിർമിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ ഏകോപിതവും പ്രായോഗികവുമായ ഇടപെടൽ ആവശ്യമാണെന്ന് ഉത്തരവിൽ പറഞ്ഞു.
Tags : Nattuvishesham Local News Road blocked Human Rights Commission